മലയാളത്തിന്റെ ലോകോത്തര നടൻ
മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുമ്പോൾ മലയാള സിനിമ ആദരിക്കപ്പെടുന്നു. നമ്മുടെ കുടുംബത്തിലെ ഒരംഗത്തിനു ലഭിച്ച പുരസ്കാരമായി മലയാളികൾ ഈ അംഗീകാരത്തെ കാണുന്നു. അത്രമാത്രം നമ്മുടെ ജീവിതവുമായി ഇഴുകിച്ചേർന്ന നടനാണ് മോഹൻലാൽ. നടൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പ്രേക്ഷക മനസിലേക്ക് കയറിപ്പറ്റുന്നതെന്ന് പറയാമെങ്കിലും ആത്മാവ് കണ്ടറിഞ്ഞുള്ള അഭിനയത്തിലൂടെ മോഹൻലാൽ സൃഷ്ടിച്ച വൈകാരിക മുഹൂർത്തങ്ങൾ വീണ്ടും വീണ്ടും ആ കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്നവയാണ്. ഏതൊരു കഥാപാത്രമായാലും അതിലേക്കുള്ള ലാലിന്റെ ഭാവപ്പകർച്ച സൂക്ഷ്മവും ഉദാത്തവുമായ അഭിനയ ശൈലിയുടെ ലോകമാതൃകയായി മാറുന്നു. അസാധാരണവും അനുഗൃഹീതവും അനായാസവുമായ ഈ പകർന്നാട്ടങ്ങൾ കഠിനമായ പരിശ്രമവും നിരീക്ഷണവും വേണ്ടതാണെങ്കിലും ദൈവീകമായ ഒരു സിദ്ധിപോലെ മോഹൻലാൽ എന്ന നടനിലേക്ക് സന്നിവേശിക്കുകയാണ്. അപൂർവ്വ പ്രതിഭകളിലേ ഈ നടനവൈഭവം പ്രകടമാവുകയുള്ളു.
1978ൽ തന്റെ പതിനെട്ടാമത്തെ വയസിൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രകലയിലേക്ക് ലാൽ കാൽവയ്പു നടത്തിയതെങ്കിലും 1980ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ നരേന്ദ്രൻ ആയിരുന്നു ലാലിന്റെ ആദ്യത്തെ കഥാപാത്രം. നാലര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും നിത്യവിസ്മയം പോലെ ലാൽ നമ്മോടൊപ്പമുണ്ട്. പൊതുവെ പ്രേക്ഷകർ വെറുക്കുന്ന വില്ലനായി കടന്നുവരികയും നായകനായി മാറുകയും ചെയ്യുന്ന നടൻമാർ വിരളമാണ്. ലാൽ അതിനൊരു അപവാദമാണ്. ഒരുപോലെ നടനും താരവുമായി കീർത്തി കൈവരിക്കാനും മോഹൻലാലിന് കഴിഞ്ഞു. തലമുറകലെ പ്രചോദിപ്പിക്കുന്ന കലായാത്രയാണ് മോഹൻലാലിന്റെ ജീവിതം. ഏത് വേഷമായാലും അതിന്റെ ഉള്ളിലേക്ക് കടന്ന് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിന്തയ്ക്കപ്പുറത്തേക്ക് സഞ്ചരിക്കും. ആദ്യമായി ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ബാലഗോപാലൻ എം.എ. അതിൽ തൊഴിലില്ലായ്മയുടെ നിസഹായതയിൽ വീർപ്പുമുട്ടുന്ന ബാലഗോപാലന്റെ സങ്കടം പ്രേക്ഷകർ സ്വന്തം ദുഃഖമായി തിരിച്ചറിയുന്നത് ഈ അഭിനയ മികവിന്റെ തെളിവാണ്. കിരീടത്തിലെ സേതുമാധവൻ ദേശീയ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് ലാലിനെ അർഹനാക്കി. തെരുവിൽ ജീവിത സ്വപ്നങ്ങളും മോഹങ്ങളും തകർന്നടിയുന്നതും, കാമുകിയെ നഷ്ടപ്പെടുന്നതും നെടുവീർപ്പോടെ നോക്കിനിൽക്കേണ്ടി വരുന്ന സേതുമാധവന്റെ മുഖത്തെ ശൂന്യത പ്രേക്ഷകർ ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല. ലാലിനെ താരമായി ഉയർത്തിയ രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ്, മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായ ഗോപിയും, കുഞ്ഞുക്കുട്ടനും(പ്രത്യേക ദേശീയ പുരസ്ക്കാരം ജനതാ ഗ്യാരേജ് എന്ന ചിത്രത്തിലും ലഭിച്ചിരുന്നു) സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കർ, പവിത്രത്തിലെ ചേട്ടച്ഛൻ, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ, ചിത്രത്തിലെ വിഷ്ണു, കമലദളത്തിലെ നന്ദഗോപാൽ, ലാൽസലാമിലെ നെട്ടൂരാൻ, ഇരുവർ എന്ന തമിഴ് ചിത്രത്തിലെ എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ, കിലുക്കത്തിലെ ജോജി, സദയത്തിലെ സത്യനാഥൻ, മണിച്ചിത്രത്താഴിലെ സണ്ണി, സ്ഫടികത്തിലെ ആടുതോമ, തന്മാത്രയിലെ രമേശൻ, ഹിന്ദിച്ചിത്രമായ കമ്പനി യിലെ ശ്രീനിവാസൻ എന്ന പൊലീസ് ഓഫീസർ, ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി, എമ്പുരാനിലെ അബ്രാംഖുറേഷി തുടങ്ങി ഹൃദയപൂർവ്വത്തിലെ സന്ദീപ് ബാലകൃഷ്ണൻ വരെ മോഹൻലാലിന്റെ അവിസ്മരണീയമായ എത്രയെത്ര കഥാപാത്രങ്ങളെ വേണമെങ്കിലും ചൂണ്ടിക്കാട്ടാനാകും. സഹോദരനായും കൂട്ടുകാരനായും കാമുകനായും ഭർത്താവായും അച്ഛനായും മലയാള ജീവിതത്തിന്റെ മുഖമായി മോഹൻലാൽ മാറുന്നു. ഓരോ മലയാളിയും അവർക്കേറ്റവും പ്രിയപ്പെട്ടവനായി ലാലിനെ മനസിൽ പ്രതിഷ്ഠിക്കുന്നു.
കർണ്ണഭാരം,ഛായാമുഖി എന്നീ നാടകങ്ങളിലൂടെ മോഹൻലാൽ സിനിമയ്ക്കൊപ്പം നാടക പ്രേമികളുടെയും തിയറ്റർ പ്രതിഭകളുടെയും ഹൃദയങ്ങൾ കവർന്നതും നാം കണ്ടു. രാജ്യം പദ്മഭൂഷൺ നൽകി ഈ അഭിനയപ്രതിഭയെ ആദരിച്ചിട്ടുണ്ട്. സംവിധായകനായും ബറോസിലൂടെ രംഗപ്രവേശം ചെയ്തു. നടൻമാരിൽ ഏറെപ്പേരും അഭിനയത്തെ ഒരു ജീവനോപാധിയായി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഠിനമായ പരിശ്രമങ്ങളിലൂടെയാണ് അവരിൽ പലരും ശ്രദ്ധേയരായിത്തീരുന്നത്. അവരിൽ വളരെക്കുറച്ചുപേർ മാത്രം മികച്ച നടൻമാരായി അംഗീകരിക്കപ്പെടും. ഏറെപ്പേരും സാധാരണ നടൻമാരായി കാലം കഴിച്ചുകൂട്ടുന്നു. മോഹൻലാൽ നടനായി ജനിച്ച്, നടനായി വളർന്ന്,കേരളം കണ്ട എക്കാലത്തേയും വലിയ നടനായി പരിണമിക്കുകയായിരുന്നു. മോഹൻലാലിന് അഭിനയമെന്നത് നൈസർഗ്ഗികമായ സിദ്ധിയാണ്. ലോകത്തിലെ ഏറ്റവും വലിയ നടൻമാരിൽ ഒരാളായ ശിവാജിഗണേശന്റെ പിൻതലമുറയിലെ ദൃഢതയാർന്ന, തിളക്കമാർന്ന കണ്ണിയാണ് മോഹൻലാൽ.മലയാളത്തിന്റെ ലോകോത്തര നടൻ.
നാട്യശാസ്ത്രകാരനായ ഭരതമുനി അഭിനയത്തെ ആംഗികം,വാചികം,ആഹാര്യം,സാത്വികം എന്നിങ്ങനെ നാലായി തരംതിരിക്കുന്നു.ആംഗികം ശരീരഭാഷയും,വാചികം സംഭാഷണവും,ആഹാര്യം വേഷവിധാനവുമാണ്.ഈ മൂന്ന് ഘടകങ്ങളിൽ പൂർണ്ണത കൈവരിക്കുമ്പോൾത്തന്നെ ഒരു നടന് മികവുറ്റ അഭിനയം കാഴ്ചവയ്ക്കാൻ കഴിയും.എന്നാൽ ഭരതമുനി പറയുന്ന നാലാമത്തെ ഘടകമായ സാത്വികത്തിലും കൂടി ആഴ്ന്നിറങ്ങുന്നവർ അതുല്യ നടൻമാരായിത്തീരുന്നു.തന്മയീഭാവമാണ് സാത്വികം.അഭിനയത്തിന്റെ എല്ലാ അംശങ്ങളെയും തന്മയീഭവിക്കുക. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കടന്ന് ആ കഥാപാത്രമായി ജീവിക്കുന്നതാണ് സാത്വികം. ഇതൊരുതരം പരകായപ്രവേശമാണ്. മോഹൻലാൽ ആംഗികത്തിലും,വാചികത്തിലും ആഹാര്യത്തിലും മാത്രമല്ല സാത്വികത്തിലും പൂർണ്ണത നേടിയ നടനാണ്. മോഹൻലാൽ ഒരിക്കൽപ്പോലും അഭിനയത്തിന്റെ സ്ഥൂലതകളിൽ വ്യാപരിച്ചിട്ടില്ല. അഭിനയത്തിന്റെ സൂക്ഷ്മപ്രപഞ്ചങ്ങളിലൂടെയാണ് ഈ മഹാനടന്റെ പ്രയാണം. അഭിനയിക്കുമ്പോൾ മോഹൻലാൽ കഥാപാത്രമായി മാറുന്നു. ഈ സിദ്ധിയുടെ രഹസ്യം എന്താണെന്ന് ഒരിക്കൽ മോഹൻലാലിനോട് ചോദിച്ചു. മുകളിലേക്ക് കൈയ്യുയർത്തി അദ്ദേഹം പറഞ്ഞു. അവിടുത്തെ അനുഗ്രഹമാണെന്ന്. അതെ മോഹൻലാൽ അഭിനയിക്കുമ്പോൾ ദൈവീകമായ ഒരു അനുഗ്രഹവർഷം അദ്ദേഹത്തിൽ ഉണ്ടാകുന്നു. ദൈവം എന്ന മഹാനടൻ മോഹൻലാലിലേക്ക് പകർന്നാടുന്നു. ദാദാ സാഹിബ് ഫാൽക്കെ വിശിഷ്ട പുരസ്ക്കാരം നേടുന്ന ആദ്യ മലയാള നടനായി മോഹൻലാൽ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.