കാപ്പിൽ തീരത്തെ കണ്ടലുകൾ വംശനാശഭീഷണിയിൽ

Sunday 21 September 2025 1:30 AM IST

വർക്കല: കാപ്പിൽ തീരത്തെ കണ്ടലുകൾ വംശനാശഭീഷണി നേരിടുന്നു. കായലും കടലും സംഗമിക്കുന്ന കാപ്പിൽ തീരത്തെ പ്രധാന ആകർഷണമാണ് കണ്ടൽമരങ്ങളും കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും. തീരദേശ പരിപാലന നിയമം ലംഘിച്ച് കായൽത്തീരങ്ങളിലെ കൈയേറ്റം കണ്ടൽക്കാടുകൾക്ക് ഭീഷണിയാകുകയാണ്. സ്വാഭാവിക കണ്ടലുകൾക്ക് വംശനാശ ഭീഷണി നേരിട്ട സാഹചര്യത്തിലാണ് സർക്കാർ കൃത്രിമ കണ്ടൽ പദ്ധതിക്ക് രൂപം നൽകിയത്. ഇടവ നടയറ കായലിന്റെ ഭാഗമായ വെറ്റക്കട കൊച്ചുകായൽ മുതൽ കാപ്പിൽ തീരം വരെ ഏകദേശം 5 ഹെക്ടർ ദൂരപരിധിയിലാണ് വർഷങ്ങൾക്ക് മുൻപ് സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ഡെവലപ്‌മെന്റ്

കൃത്രിമ കണ്ടലുകൾ വച്ചുപിടിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് പദ്ധതി യാഥാർത്ഥ്യമാക്കിയെങ്കിലും തുടർന്നുള്ള മേൽനോട്ടവും പരിപാലനവും അവതാളത്തിലായി. കടൽക്ഷോഭങ്ങളിൽ നിന്നും തീരത്തെ രക്ഷിക്കാൻ വനംവകുപ്പ് കണ്ടൽച്ചെടികളും മറ്റും വച്ചുപിടിപ്പിക്കുന്ന ഹരിതതീരം പദ്ധതി കാപ്പിൽ തീരത്ത് നടപ്പിലാക്കിയെങ്കിലും അതും പാളി.

കണ്ടലുകളാൽ സമൃദ്ധം...

കടക്കണ്ടൽ, കുറ്റിക്കണ്ടൽ,സുന്ദരിക്കണ്ടൽ,വള്ളിക്കണ്ടൽ,നക്ഷത്രക്കണ്ടൽ,കടപ്പാല,പൂക്കണ്ടൽ,മച്ചിത്തോൽ,ഉപ്പട്ടി,കരിനാക്കി,കണ്ണുപൊട്ടി എന്നിങ്ങനെ വിവിധ ജനുസുകളിൽപ്പെട്ട കണ്ടലുകളാൽ സമൃദ്ധമായിരുന്നു കാപ്പിൽതീരം. ദേശാടനത്തിനെത്തുന്ന കൊക്കുവർഗ്ഗത്തിൽപ്പെട്ട പക്ഷികൾ പ്രജനനത്തിനായി കണ്ടൽവനങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. നീർപക്ഷികളും പണ്ട് കൂട്ടമായി ഇവിടെ ചേക്കേറിയിരുന്നതായും പറയുന്നുണ്ട്.

സംരക്ഷണം ഉറപ്പാക്കണം

കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴിമുഖത്തെ ചെളിത്തട്ടുകളിലും ചതുപ്പുപ്രദേശങ്ങളിലൊക്കെയുമായി കണ്ടലുകൾ വളരുന്ന പ്രദേശം കുറഞ്ഞ് വരികയാണ്. ജില്ലയിൽ 23 ഹെക്ടർ വിസ്തീർണ്ണത്തിലാണ് കണ്ടൽ കാടുകളുള്ളത്. വനം പരിസ്ഥിതിനിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് കണ്ടൽച്ചെടികൾ പിഴുത് മാറ്റപ്പെടുന്നത്. മണ്ണിട്ട് നികത്തപ്പെടുന്നതോടെ കണ്ടൽ വളരുന്ന പ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ അപ്രത്യക്ഷമാവുകയാണ്. സർക്കാർ ഭൂമിയിലെ കണ്ടൽക്കാടിന് 50 മീറ്റർ ബഫർസോണും നിർണയിക്കണമെന്ന തീരദേശ പരിപാലന അതോറിട്ടിയുടെ നിർദേശവും പ്രദേശത്ത് പാലിക്കപ്പെട്ടിട്ടില്ല.

പ്രതികരണം

ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന കണ്ടൽകാടുകൾ വ്യാപകമായ കൈയേറ്റ ഭീഷണിയിലാണ്. സംരക്ഷണ നടപടികൾ അധികൃതരിൽ നിന്നും ഉണ്ടാകുന്നില്ല.

പുത്‌ലി ബായ്, ഇടവ ഗ്രാമപഞ്ചായത്തംഗം