അമീബിക് മസ്തിഷ്‌കജ്വരം : ജലാശയങ്ങളിൽ 27 മുതൽ മാസ് ക്ളോറിനേഷൻ
- മൂന്നാഴ്ച്ചയ്ക്കിടെ എലിപ്പനി ബാധിച്ച് ആറ് മരണം
തൃശൂർ : കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി റഹിം (59) മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യവിഭാഗവും ജില്ലാ ഭരണകൂടവും കനത്തജാഗ്രതയിൽ. ജില്ലയിലെ എല്ലാ കുടിവെള്ള സ്രോതസും ക്ലോറിനേറ്റ് ചെയ്യാൻ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 27, 28 തീയതികളിൽ ജില്ലയിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തും. മുഴുവൻ വീട്ടിലേക്കും ആവശ്യമായ ബ്ലീച്ചിംഗ് പൗഡറും ലഘുലേഖകളും വിതരണം ചെയ്യും.രോഗം പടരുന്നത് തടയാനായി ജില്ലയിൽ നടന്നുവരുന്ന പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനാണ് തീരുമാനം.
മാസ് ക്ളോറിനേഷൻ !
സ്‌കൂളുകളിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ കാരണങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നൽകും. ജല പരിശോധനാ ലാബുകളുള്ള മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ലാബുകളിൽ വിദ്യാർത്ഥികൾക്ക് വീടുകളിൽ നിന്നുള്ള വെള്ളം കൊണ്ടുവന്ന് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കും. സ്വിമ്മിംഗ് പൂളും പൊതുകിണറും തുടർച്ചയായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തും. ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വാട്ടർ തീം പാർക്കിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് കൃത്യമാണോയെന്ന് പരിശോധിക്കണമെന്നും യോഗം നിർദേശിച്ചു. അസിസ്റ്റന്റ് കളക്ടർ സ്വാതി റാത്തോഡ്, ഡെപ്യൂട്ടി കളക്ടർ ജി.കെ.പ്രദീപ്, തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.രാധിക, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ടി.വി.അനൂപ് എന്നിവർ പങ്കെടുത്തു.
ആശങ്ക പരത്തി എലിപ്പനി
ജില്ലയിൽ എലിപ്പനി വ്യാപകം. മൂന്നാഴ്ച്ചയ്ക്കിടെ എലിപ്പനിമൂലം ആറ് പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു. ഈ മാസം ഇതുവരെ 37 പേർക്കാണ് എലിപ്പനി ബാധിച്ചത്. എലിപ്പനിക്കെതിരെ വ്യാപകമായ ബോധവത്കരണ പ്രചാരണം നടക്കുമ്പോഴും എലിപ്പനി മരണം വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. ഡെങ്കിപ്പനിയും പടരുന്നുണ്ട്. 45 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.