രാജ മാറണമെന്ന് കേരള ഘടകം
ചണ്ഡിഗഡ്: സി.പി.ഐ ജനറൽ സെക്രട്ടറി പദത്തിൽ ഡി. രാജ തുടരുന്നതിനെ എതിർത്ത് കേരള ഘടകം. 75 വയസ് പ്രായ പരിധി കർശനമായി നടപ്പാക്കി ചണ്ഡിഗഡ് പാർട്ടി കോൺഗ്രസ് പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നതാണ് കേരള ഘടകത്തിന്റെ നിലപാട്.
നേതൃപദവികളിൽ മുതിർന്ന നേതാക്കൾ കടിച്ചു തൂങ്ങുന്നത് ഒഴിവാക്കണമെന്ന് ഇന്നു തുടങ്ങുന്ന 25-ാം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്ന കരട് സംഘടനാ റിപ്പോർട്ടിലുള്ളത് ആയുധമാക്കാൻ ഒരുങ്ങുകയാണ് കേരള ഘടകം. അതേസമയം ദേശീയ തലത്തിൽ പാർട്ടിയെ നയിച്ചതിന്റെ മികവ് ചൂണ്ടിക്കാട്ടി വടക്കേ ഇന്ത്യൻ ഘടകങ്ങളുടെ സഹായത്തോടെ പദവി നിലനിറുത്താൻ ഡി.രാജയും നീക്കം നടത്തുന്നു. കേരള ഘടകത്തിന്റെ നിലപാടിനോട് രാജയുടെ പത്‌നിയും മലയാളിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ആനി രാജയ്‌ക്ക് അതൃപ്‌തിയുണ്ട്.2019 മുതൽ ജനറൽ സെക്രട്ടറി പദത്തിലുള്ള ഡി.രാജ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മൂന്നാമൂഴമാകും. ഒഴിഞ്ഞാൽ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗറിനാണ് സാദ്ധ്യത. അവർ തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയാകും.