വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ 2 പേർ അറസ്റ്റിൽ

Monday 22 September 2025 12:59 AM IST

കളമശേരി: വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ കേസിൽ കളമശേരി ഇലവൻ ലബോറട്ടറി ഉടമകളായ പെരുമ്പാവൂർ നെടിമ്പുറത്ത് വീട്ടിൽ ചന്ദ്രബോസ് (55), പൂണിത്തുറ പൈനുങ്കൽ വീട്ടിൽ ഷിബി ജോസ് (51) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് മെഡിക്കൽ കോളേജിലെ മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ. റിബു സാം സ്‌റ്റീഫന്റെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം.

ഇൻസ്പെക്ടർ ദിലീഷ് ടി, എസ്.ഐ. സെബാസ്റ്റ്യൻ, എ.എസ്.ഐ. ഷൈജ, സീനിയർ സി.പി.ഒ.മാരായ സിനു ചന്ദ്രൻ, പ്രദീപ്, ഷബ്ന എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വ്യാജ സീലുകളും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളും കണ്ടെത്തിയിരുന്നു.

വിദേശത്തും സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന കമ്പനികളിലേക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. സ്ഥാപനങ്ങൾ തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ രജിസ്റ്റേർഡ് ഡോക്ടറുടെ മെഡിക്കൽ പരിശോധനാഫലം ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.