' നമ്മുടെ ആൾക്കാരെ സഹായിച്ചു, ഇപ്പോൾ എല്ലാവരും ഒറ്റപ്പെടുത്തി '
തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബി.ജെ.പി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയാണെന്നും പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധി ഉണ്ടാക്കിയെന്നുമാണ് രണ്ട് പേജുകളുള്ള ആദ്യഭാഗത്ത്.
ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ:
''നമ്മുടെ ആൾക്കാരെ സഹായിച്ചെന്നും നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ടെന്നും '' കുറിപ്പിൽ പറയുന്നു. തിരിച്ചടവ് വൈകിയിട്ടും മറ്റു നടപടികളിലേക്ക് പോയില്ല. എഫ്.ഡി ഇട്ട ആൾക്കാർ സമ്മർദ്ദം ചെലുത്തി. തിരിച്ചടവിൽ പലരും കാലതാമസമുണ്ടാക്കി. പൊതുപ്രവർത്തകനെന്ന നിലയിൽ വല്ലാത്ത മാനസികാഘാതം നേരിടുകയാണ്. ഇപ്പോൾ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ്. എന്റെ ഭാര്യയെയോ മക്കളെയോ ഇതിന്റെ പേരിൽ വേട്ടയാടരുതെന്നും കുറിപ്പിലുണ്ട്.
12 വർഷമായി വലിയശാലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സൊസൈറ്റിയുടെ പ്രസിഡന്റാണ്. ഏൽപ്പിച്ച നാൾ മുതൽ താനും സെക്രട്ടറിയും മറ്റ് ഭരണസമിതിയും യാതൊരു വീഴ്ചയും വരുത്താതെ സംഘത്തെ മുന്നോട്ട് കൊണ്ടുപോയി. ഇപ്പോൾ സംഘത്തിൽ പ്രതിസന്ധിയുണ്ട്. ഇതുവരെ ആവശ്യപ്പെട്ടവർക്ക് എഫ്.ഡി തുക കൊടുത്തു. നേരത്തത്തെപ്പോലെ ചിട്ടിയുള്ള ദിവസവരുമാനം ഇല്ലാതെയായി. ഇപ്പോൾ എഫ്.ഡിയിട്ടിട്ടുള്ള ആളുകൾ അവരുടെ പണത്തിനായി ആവശ്യത്തിലധികം സമ്മർദ്ദം നൽകുന്നു.
'' നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു നടപടികൾക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസമുണ്ടാക്കി. താനോ സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ ജനങ്ങൾ എഫ്.ഡി പിൻവലിക്കാൻ വരുമ്പോഴുള്ള പ്രശ്നങ്ങളാണ്. തനിക്ക് മാനസികമായി വലിയ സമ്മർദ്ദമുണ്ട്, വിഷമമുണ്ട്. കൗൺസിലറെന്ന നിലയിലും വലിയ മാനസിക വിഷമമുണ്ട്. ഈ പണത്തിൽ നിന്നും ഒരു നയാപൈസ താൻ ചെലവാക്കിയിട്ടില്ല. ജനങ്ങൾ തന്നിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിൽ ഒരു കണിക പോലും വീഴ്ച വരുത്തിയിട്ടില്ല. തന്റെ സഹകൗൺസിലർമാരോടായി, ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി. ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും തന്നിൽ നിന്ന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമ ചോദിക്കുന്നു. എഫ്.ഡി പിൻവലിക്കാൻ വരുന്നവർ കുറച്ച് സമയം അനുവദിച്ചുകൊടുക്കണം. തുക തിരിച്ചുപിടിച്ച് എല്ലാവർക്കും അവരവരുടെ പണം തിരിച്ചുനൽകും. നിങ്ങൾ പണം നിക്ഷേപിച്ചത് ഒരു സൊസൈറ്റിയിലാണ്. അതിന്റെ എഫ്.ഡി സർട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. ഇതൊന്നും വ്യക്തിപരമായി എടുക്കേണ്ടതില്ല. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ സമ്മർദ്ദത്തിന് വിധേയനായി വന്നുപോയതാണ്. മരണാന്തര ചെലവിനുള്ള പണം വച്ചിട്ടുണ്ടെന്നാണ് കുറിപ്പിലുള്ളത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൂജപ്പുര പൊലീസ് സഹപ്രവർത്തകരുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കുന്ന നടപടികൾ ആരംഭിച്ചു.