മലയാളികൾക്ക് അഭിമാന നിമിഷം; ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം തുടങ്ങി, മോഹൻലാൽ അടക്കം സദസിൽ
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം തുടങ്ങി. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും. മോഹൻലാൽ, ഷാരൂഖ് ഖാൻ, ഉർവശി അടക്കമുള്ളവർ സദസിലുണ്ട്.
അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. 2018 എന്ന ചിത്രത്തിലെ മോഹൻദാസാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിലെ മിഥുന്‍ മുരളിയാണ് മികച്ച എഡിറ്റര്‍. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാളത്തിന് പുരസ്‌കാരമുണ്ട്. നെകല്‍ എന്ന ചിത്രത്തിലൂടെ എംകെ രാംദാസും പുരസ്‌കാരത്തിന് അര്‍ഹനായി.
മികച്ച നടന്മാർക്കുള്ള പുരസ്കാരം ബോളിവുഡ് താരം ഷാരൂഖ് ഖാനും (ജവാൻ), യുവനടൻ വിക്രാന്ത് മാസിയും (ട്വൽത്ത് ഫെയിൽ) പങ്കിടുന്നുണ്ട്. ഷാരൂഖിന്റെ ആദ്യ ദേശീയ അവാർഡാണിത്. മികച്ച നടി റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം.
സഹനടനുള്ള അവാർഡ് വിജയരാഘവനൊപ്പം സോമു ഭാസ്‌കറും ('പാർക്കിംഗ്", തമിഴ്) ഉർവശിക്കൊപ്പം സഹനടിക്കുള്ള അവാർഡ് ജാൻകി ബോഡിവാലയും ('വംശ്", ഗുജറാത്തി) പങ്കിട്ടു. ജനപ്രിയ ചിത്രം: റോക്കി ഔർ റാണി കീ പ്രേം കഹാനി (ഹിന്ദി).