മലയാളത്തിന് അഭിമാനം; ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ
ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാൽ. 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങിൽ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വേദിയിൽ അഭിനന്ദിച്ചു. താങ്കൾ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിങ്ങളുടെ മുന്നിൽ നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ വളരെ അഭിമാനമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. 'എന്റെ മാത്രം പുരസ്‌കാരം അല്ല. ഇത് മലയാള സിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളിൽ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്‌കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ'- മോഹൻലാൽ പറഞ്ഞു.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉർവശിയും സ്വന്തമാക്കി. നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്‌കാരം എംകെ രാമദാസ് ഏറ്റുവാങ്ങി.