പ്രായ പരിധിയില്ലാതെ കൺട്രോൾ കമ്മിഷൻ
ചണ്ഡിഗഡ്: സി.പി.ഐ കൺട്രോൾ കമ്മിഷൻ വയസൻമാരുടെ കൂട്ടായ്മയാണെന്ന് പാർട്ടി കോൺഗ്രസ് ചർച്ചയ്ക്കിടെ ചില പ്രതിനിധികൾ പരാതിപ്പെട്ടു. ഭരണഘടന പ്രകാരം കൺട്രോൾ കമ്മിഷനിൽ പ്രായ പരിധി ബാധകമാക്കേണ്ടതില്ലെന്ന് നേതാക്കൾ വിശദീകരിച്ചു. ദേശീയ സെക്രട്ടേറിയറ്റിൽ നിന്നൊഴിഞ്ഞ കെ. നാരായണയെ കൺട്രോൾ കമ്മിഷൻ ചെയർമാൻ ആയി നിയമിച്ചതിന് പിന്നാലെയായിരുന്നു വിമർശനം. കേരളത്തിൽ നിന്ന് സത്യൻ മൊകേരി അടക്കം 11 അംഗങ്ങളുണ്ട് കമ്മിഷനിൽ.
ദേശീയ സെക്രട്ടേറിയറ്റിൽ അഞ്ചൊഴിവ്
75 വയസ് തികഞ്ഞ ഡോ. കെ.നാരായണ, പല്ലഭ് സെൻ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ എന്നിവരും കേരള സെക്രട്ടറി ബിനോയ് വിശ്വവും ഒഴിഞ്ഞപ്പോൾ കേന്ദ്ര സെക്രട്ടേറിയറ്റിൽ അഞ്ചൊഴിവാണുണ്ടായത്. കേരളത്തിൽ നിന്ന് പ്രകാശ് ബാബു, കേന്ദ്ര ക്വാേട്ടയിൽ നിന്നുള്ള പി. സന്തോഷ് കുമാർ എന്നിവരെ കൂടാതെ സഞ്ജയ് കുമാർ (ബിഹാർ), പല്ല വെങ്കിട്ട റെഡ്ഡി (തെലങ്കാന) എന്നിവരെ നിയമിച്ചു. 11 അംഗ സെക്രട്ടേറിയറ്റിൽ പഞ്ചാബിൽ നിന്നുള്ള പ്രതിനിധിയെ നിയമിച്ചിട്ടില്ല.
ട്രഷറർ തസ്‌തിക
തിരിച്ചെത്തി
2022 വിജയ വാഡ പാർട്ടി കോൺഗ്രസിൽ നിന്ന് വ്യത്യസ്‌തമായി ചണ്ഡിഗഡ് പാർട്ടി കോൺഗ്രസിൽ ട്രഷറർ സ്ഥാനത്തേക്ക് നിയമനമായി. ഡൽഹിയിൽ നിന്നുള്ള മുൻ പഞ്ചാബ് നാഷണൽ ബാങ്ക് യൂണിയൻ നേതാവ് മിത്ര വഷുവാണ് ട്രഷറർ. 2022ൽ സ്ഥാനമൊഴിഞ്ഞ ട്രഷറർ സോമസുന്ദരത്തിന്റെ സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു.