ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി പിടിയിൽ
പത്തനംതിട്ട: മോഷണക്കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പാലക്കാട്ടു നിന്നും പത്തനംതിട്ട പൊലീസ് പിടികൂടി. ഇടുക്കി നായരുപാറ കിഴക്കുതോപ്പിൽ ശ്യാം എന്ന ഗിരീഷ് ഉത്തമൻ (35) ആണ് അറസ്റ്റിലായത്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ രുചിയിടം ഹോട്ടലിലെ തൊഴിലാളി ആയിരുന്ന ഇയാൾ 2024 നവംബറിൽ ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്നും പതിനായിരം രൂപയും നാല്പത്തിനായിരം രൂപയുടെ മൊബൈൽ ഫോണും പതിനയ്യായിരം രൂപയുടെ സ്മാർട്ട് വാച്ചും മോഷ്ടിക്കുകയായിരുന്നു. പണവും ഫോണും വച്ചും നഷ്ടപ്പെട്ടതിനെതുടർന്ന് ഹോട്ടൽ ഉടമയായ അജിൻ വർഗീസ് പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ പ്രതി പാലക്കാട് നോർത്ത് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു. പത്തനംതിട്ട എസ്.ഐ കെ.ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 23ന് പ്രതിയെ പാലക്കാട് എത്തി നോർത്ത് ടൗൺ പൊലീസിന്റെ സഹായത്തോടുകൂടി കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ടയിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.