ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മയുടെ അറിവോടെ; ശ്രീതു അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഫോറൻസിക് പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ നേരത്തെ അറസ്റ്റിലായിരുന്നു. മുൻപ് സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതു അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീതുവിനെ പാലക്കാടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കൊല്ലം ജനുവരി 30നായിരുന്നു ദേവേന്ദു എന്ന രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്നത്. നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും കേസിൽ ഒട്ടേറെ ദുരൂഹതകൾ അവശേഷിച്ചിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയത് താൻ ആണെന്ന് ഹരികുമാർ കുറ്റസമ്മതം നടത്തിയിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ അസ്വാഭാവികമായ ബന്ധം ഉണ്ടായിരുന്നതായും കുഞ്ഞ് തടസമായതിനാലാണ് കിണറ്റിൽ എറിഞ്ഞതെന്നും ഹരികുമാർ മൊഴി നൽകിയിരുന്നു. കൊല നടക്കുന്ന ദിവസവും വഴിവിട്ട ബന്ധത്തിന് ശ്രീതുവിനെ ഹരികുമാർ പ്രേരിപ്പിച്ചിരുന്നു. വാട്‌സാപ്പ് സന്ദേശത്തിലൂടെ മുറിയിലേക്ക് വരാൻ ഹരികുമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശ്രീതു മുറിയിൽ എത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി. ഇത് ഹരികുമാറിനെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകത്തിൽ സഹോദരിക്ക് പങ്കുള്ളതായി ഹരികുമാർ പൊലീസിനോട് പറഞ്ഞുവെങ്കിലും ശ്രീതു ഇത് നിഷേധിച്ചിരുന്നു. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിനും പങ്കുള്ളതായാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശ്രീതുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും.