ഭർത്താവല്ല കുഞ്ഞിന്റെ അച്ഛൻ; ശ്രീതുവിന്റെ സഹോദരനെ നുണപരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ സത്യങ്ങളെല്ലാം പുറത്ത്
പാലക്കാട്: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ ആണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. എല്ലാം ശ്രീതുവിനറിയാമായിരുന്നെന്ന് ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചെങ്കിലും ഹരികുമാറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയതോടെ പിടിവീഴുകയായിരുന്നു. ചോദ്യം ചെയ്യലിനോടും ശ്രീതു സഹകരിക്കുന്നില്ലെന്നാണ് വിവരം.
കഴിഞ്ഞ ജനുവരി 30നായിരുന്നു ദേവേന്ദുവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ കൊലയാളി ഹരികുമാറാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും കേസിൽ ഒട്ടേറെ ദുരൂഹതകൾ അവശേഷിച്ചിരുന്നു.
ശ്രീതുവും ഭർത്താവ് ശ്രീജിത്തും തമ്മിൽ അകൽച്ചയിലായിരുന്നു. അതിനാൽത്തന്നെ ശ്രീതുവും രണ്ട് മക്കളും ഹരികുമാർ താമസിക്കുന്ന വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടര വയസുകാരിയുടെ പിതാവ് ശ്രീജിത്തല്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
താനും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും കുഞ്ഞ് തടസമായതിനാലാണ് കിണറ്റിൽ എറിഞ്ഞതെന്നുമാണ് ഹരികുമാറിന്റെ മൊഴി. അടുത്തടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും നിരന്തരം വാട്സാപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു.
കൊല നടക്കുന്ന ദിവസവും വഴിവിട്ട ബന്ധത്തിന് ശ്രീതുവിനെ ഹരികുമാർ പ്രേരിപ്പിച്ചിരുന്നു. വാട്‌സാപ്പ് സന്ദേശത്തിലൂടെ മുറിയിലേക്ക് വരാൻ ഹരികുമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശ്രീതു മുറിയിൽ എത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി. ഇത് ഹരികുമാറിനെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. നേരത്തെ തട്ടിപ്പുകേസിൽ ശ്രീതു അറസ്റ്റിലായിരുന്നു. അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. സഹതടവുകാരായിരുന്നവരായിരുന്നു പുറത്തിറങ്ങാൻ സഹായിച്ചത്. അതിനുശേഷം പാലക്കാടായിരുന്നു ശ്രീതുവിന്റെ താമസം.