ഞാനെന്റെ ക‌ടമ ചെയ്തു;​ മാതാപിതാക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന് ടിവി പരിപാടിയിൽ സമ്മതിച്ച് യുഎസ് പൗരൻ

Saturday 27 September 2025 3:54 PM IST

ന്യൂയോർക്ക്: മാതാപിതാക്കളെ കൊലപ്പെടുത്തി വീടിന് പിന്നിലുള്ള സ്ഥലത്ത് കുഴിച്ചിട്ടതായി സമ്മതിച്ച് 53കാരൻ. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ കൊലപാതക വിവരം വെളിപ്പെടുത്തിയത്. സംഭവം പറഞ്ഞ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഇയാളെ പൊലീസ് അറസ്റ്രു ചെയ്തു. ന്യൂയോർക്കിലെ ആൽബനിയിലാണ് സംഭവം. ഏകദേശം എട്ട് വർഷം മുമ്പ് നടന്ന കൊലപാതകമാണ് ലോറൻസ് ക്രൗസ് എന്നയാൾ വാർത്താ ചാനലിനോട് ഏറ്റുപറഞ്ഞത്.

ഫ്രാൻസ് ക്രൗസ്, തെരേസിയ ക്രൗസ് എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഒരു പ്രാദേശിക വാർത്താ ചാനലിനായിരുന്നു ക്രൗസ് അരമണിക്കൂർ അഭിമുഖം നൽകിയത്.ദമ്പതികളെ വർഷങ്ങളായി കാണാതിരുന്നിട്ടും ഇവരുടെ പേരിലുള്ള പെൻഷൻ തുക ക്രൗസ് കൈപ്പറ്റുന്നുണ്ടായിരുന്നു. വാർത്താ ചാനലിൽ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ പൊലീസ് ആൽബനിയിലെ വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

പ്രായാധിക്യത്താൽ അവശരായ മാതാപിതാക്കൾക്ക് വേണ്ടിയുള്ള ദയാവധമായിരുന്നു കൊലപാതകമെന്നാണ് ഇയാളുടെ ന്യായീകരണം. "അവരുടെ മരണം നിങ്ങളുടെ കൈകൊണ്ടാണ് സംഭവിക്കുന്നതെന്ന് അറിയാമായിരുന്നോ?" എന്ന അവതാരകന്റെ ചോദ്യത്തിന്, "അതെ, അത് വളരെ പെട്ടെന്നായിരുന്നു" എന്ന് ക്രൗസ് മറുപടി പറഞ്ഞു.

മാതാപിതാക്കൾ ആവശ്യപ്പെട്ടതുകൊണ്ടല്ല കൊല നടത്തിയതെന്നും അവർക്ക് പ്രായമായതിലുള്ള ദുരിതം കണ്ടാണ് താൻ ഇത് ചെയ്തതെന്നും ഇയാൾ പറഞ്ഞു. "മാതാപിതാക്കളോടുള്ള എന്റെ കടമയാണ് ഞാൻ നിർവഹിച്ചത്. അവരുടെ ദുരവസ്ഥയെക്കുറിച്ച് ഓർത്ത് എനിക്ക് വിഷമമുണ്ടായിരുന്നു," ക്രൗസ് പറഞ്ഞു. ക്രൗസ് അറസ്റ്റിലായതിന് പിന്നാലെ ഇയാൾക്കെതിരെ രണ്ട് കൊലപാതക കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

മാതാപിതാക്കളുടെ മൃതദേഹം പറമ്പിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് വാർത്താ ചാനലുകൾക്ക് നേരത്തെ ക്രൗസ് ഇമെയിൽ അയച്ചതിനെ തുടർന്നാണ് അഭിമുഖം ഒരുക്കിയതെന്ന് ചാനലിന്റെ ന്യൂസ് ഡയറക്ടർ അറിയിച്ചു. അഭിമുഖത്തിനിടെ അവതാരകൻ ആവർത്തിച്ച് ചോദിച്ചിട്ടും മാതാപിതാക്കൾ എങ്ങനെ മരിച്ചുവെന്ന് പറയാൻ ക്രൗസ് ആദ്യം മടിച്ചു. എന്നാൽ എട്ട് മിനിട്ടുകൾക്ക് ശേഷം ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയതെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

മാതാപിതാക്കൾക്ക് എന്തെങ്കിലും മാരകമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി അഭിമുഖത്തിൽ ക്രൗസ് പറയുന്നില്ല. മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ മാതാപിതാക്കളുടെ സാമ്പത്തിക ആനുകൂല്യങ്ങൾ ക്രൗസ് കൈപ്പറ്റിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി ദമ്പതികളെ കാണാതിരുന്നതിനെപ്പറ്റി ആരും പരാതി നൽകിയിരുന്നില്ല. അയൽക്കാർ ഇവർ ജർമ്മനിയിലേക്ക് തിരികെ പോയെന്നാണ് കരുതിയിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.