പര്യടനം നിർത്തി വച്ച് ടിവികെ, മരിച്ചവരുടെ കുടുംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്
ചെന്നൈ : തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യുടെ രാഷ്ട്രീയ പര്യടനം നിർത്തി വച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം എടുത്തത്. അതേസമയം കരൂർ അപകടത്തിൽ മരിച്ചവരുടെ കുടംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. വിജയ്‌യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യില്ലെന്നാണ് ധാരണ. നാളെ കോടതിയിൽ വിഷയം ഉന്നയിച്ചേക്കും.
സംഭവത്തിന് പിന്നാലെ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി തമിഴ് താരങ്ങളായ കമൽഹാസനും രജനികാന്തും. കരൂരിൽ നിന്നുള്ള വാർത്തകൾ ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതായി നടൻ കമൽ ഹാസൻ എക്സിൽ കുറിച്ചു. "എന്റെ ഹൃദയം വിറയ്ക്കുന്നു. തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട നിഷ്കളങ്കരായ ആളുകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷപ്പെട്ടവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം തമിഴ്നാട് സർക്കാരിനോട് അഭ്യർഥിച്ചു.
സംഭവത്തിൽ രജനികാന്തും അഗാധമായ ദുഃഖം രേഖപ്പെടുത്തി. "കരൂരിലുണ്ടായ സംഭവത്തിൽ നിഷ്കളങ്കരായവരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത ഹൃദയഭേദകമാണ്. ദുരന്തം അതീവ ദുഃഖമുണ്ടാക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം."- രജനികാന്ത് എക്സിൽ കുറിച്ചു.
ദുരന്തത്തിൽ നിലവിൽ 39 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ 17 പേർ സ്ത്രീകളാണ്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും മരണപ്പെട്ടു. 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുളളത്. ഇവരിൽ 28 പേരും കരൂർ സ്വദേശികളാണെന്നാണ് റിപ്പോർട്ട്. എന്നാൽ പരിപാടിക്കിടെ സംഘർഷമുണ്ടായതോടെ നടനും ടിവികെ നേതാവുമായ വിജയ് മടങ്ങിയത് വിവാദമായിരിക്കുകയാണ്.