റിപ്പോ നിരക്കിൽ മാറ്റമില്ല; തുടർച്ചയായി രണ്ടാം തവണയും 5.5 ശതമാനത്തിൽ നിലനിർത്തി ആർബിഐ

Wednesday 01 October 2025 11:05 AM IST

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആ‌ർബിഐ). ഇതോടെ 5.50 ശതമാനമായി റിപ്പോ നിരക്ക് തുടരും. ആഗോള വ്യാപാര രംഗത്തെ പ്രതിസന്ധിയും ജിഎസ്‌ടി കുറച്ചതുമെല്ലാം പരിഗണിച്ചാണ് ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) തീരുമാനം. മൂന്ന് ദിവസത്തെ യോഗത്തിനൊടുവിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.

വാണിജ്യ ബാങ്കുകൾക്ക് കേന്ദ്രബാങ്ക് വായ്‌പകൾ നൽകുമ്പോൾ ചുമത്തുന്ന നിരക്കായ റിപ്പോ നിരക്കിൽ ഈ വർഷം 100 ബേസിക് പോയിന്റിന്റെ കുറവ് ആർബിഐ വരുത്തിയിരുന്നു. യുഎസ് താരിഫും ഇന്ത്യയുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയും പരിഗണിച്ച് മാത്രമേ പലിശനിരക്കിൽ തീരുമാനമെടുക്കുവെന്ന് ഓഗസ്റ്റിൽ ആർബിഐ പറഞ്ഞിരുന്നു. റിപ്പോ‌ നിരക്ക് 5.50ൽ തന്നെ നിലനിർത്താൻ ആറംഗ പാനൽ ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു.