മദ്രസയിൽ നിന്ന് മടങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കോഴിക്കോട്ട് യുവാവ് പിടിയിൽ
കോഴിക്കോട്: 12 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. മോഷ്‌ടിച്ച കാറുമായി എത്തിയ കാസർകോട് സ്വദേശി സിനാൻ അലിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പന്നിയങ്കര പൊലീസിന് കൈമാറി. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മദ്രസ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ സിനാൻ അലി കാറിൽ കയറ്റാൻ ശ്രമിച്ചു. പക്ഷേ, കുട്ടി വിസമ്മതിച്ചു. ഇത് കണ്ട് സംശയം തോന്നിയ സമീപത്തുള്ള ഓട്ടോ ഡ്രൈവർ കാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കാർ ഇയാളുടേത് അല്ലെന്ന് മനസിലായി. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറാണ് തട്ടിയെടുത്തതെന്ന് സിനാൻ അലി സമ്മതിച്ചു. ലഹരി വസ്‌തുക്കളും ഇയാളുടെ കയ്യിൽ നിന്ന് നാട്ടുകാർ പിടിച്ചെടുത്തു.