ചൈനക്കാര്‍ക്ക് രണ്ട് മാസമായി സോയാബീന്‍ വേണ്ട; അതിനൊരു കാരണവുമുണ്ട്

Thursday 02 October 2025 8:19 PM IST

ബീജിംഗ്: കഴിഞ്ഞ രണ്ട് മാസമായി സോയാബീന്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണ് ചൈന. ഇതോടെ പ്രതിസന്ധിയിലായതാകട്ടെ അമേരിക്കയിലെ സോയാ കര്‍ഷകരും. അമേരിക്ക തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അമിത തീരുവയ്ക്കുള്ള ചൈനീസ് മറുപണിയാണ് സോയാബീനിന്റെ രൂപത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. അമേരിക്കയുടെ സോയാബീന്‍ വിപണിയുടെ പകുതിയില്‍ അധികവും ചൈനയിലാണ്. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്.

ട്രംപിന്റെ തീരുവ യുദ്ധത്തിനു പിന്നാലെ ചൈന സോയാബീന്‍ വാങ്ങല്‍ നിര്‍ത്തി. അവസാന രണ്ടുമാസത്തിനിടെ ചൈന സോയാബീന്‍ ഇറക്കുമതി ചെയ്തിട്ടേയില്ല. ഇതോടെ, യുഎസ് സോയ കര്‍ഷകര്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇക്കാര്യം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അധിക തീരുവയിലൂടെ ലഭിച്ച വരുമാനത്തില്‍ ഒരു പങ്ക് പ്രതിസന്ധിയനുഭവിക്കുന്ന സോയാബീന്‍ കര്‍ഷകരുടെ സഹായത്തിനായി നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഈ മാസം അവസാനം ദക്ഷിണ കൊറിയയില്‍ നടക്കുന്ന അപെക്ക് (ഏഷ്യ - പസഫിക് സാമ്പത്തിക ഇക്കണോമിക് കോഓപ്പറേഷന്‍) യോഗത്തില്‍ വച്ച് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ആദ്യം താന്‍ ചൈന സന്ദര്‍ശിക്കുമെന്നും പിന്നാലെ ഷി ജിന്‍പിംഗ്് യുഎസ് സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.