പശ്ചിമബംഗാളിൽ കനത്തമഴ തുടരുന്നു; മരണസംഖ്യ 17 കടന്നു, അനുശോചനം രേഖപ്പെടുത്തി നരേന്ദ്രമോദി
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. പ്രദേശത്ത് ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ അയൽസംസ്ഥാനമായ സിക്കിമിലേക്കുമുളള ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങൾ നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മോദി എക്സിൽ കുറിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനും പുരോഗമിക്കുകയാണ്. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടുപോയതായാണ് വിവരം. കനത്തമഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മിറിക് മേഖലയിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ഒമ്പത് മരണങ്ങൾ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സർസാലിയിലും ജാസ്ബിർഗാവിൽ നാലുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മേച്ചിയിലെ ധാർ ഗാവിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയും വ്യാപക നാശനഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയും ഡാർജിലിംഗിൽ നിലനിൽക്കുന്നുണ്ട്.
മിറിക്, കുർസിയാംഗ് എന്നീ ജില്ലകളിലെ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പുപാലവും തകർന്നു. കുർസിയോങ്ങിന് സമീപം ദേശീയപാത 110ൽ സ്ഥിതി ചെയ്യുന്ന ഹുസൈൻ ഖോളയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡാർജിലിംഗ്, കലിംപോംഗ്, കൂച്ച് ബെഹാർ, ജുൽപായ്‌ഗുരി. അലിപുർദുവാർ എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുളളതിനാൽ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാർജിലിംഗിന്റെ അയൽ ജില്ലയായ അലിപുർദുവാറിൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര ജില്ലകളിൽ രാത്രി മുഴുവൻ തുടർച്ചയായി മഴ പെയ്തതോടെ ജൽപായ്ഗുരിയിലെ മാൽബസാറിലെ ഒരു വലിയ പ്രദേശം മുഴുവൻ വെളളത്തിടിയിലായി.
തിങ്കളാഴ്ച രാവിലെ വരെ ഡാർജിലിംഗിലെ മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാമെന്നും, ഇതേ കാലയളവിൽ തെക്കൻ ബംഗാളിലെ മുർഷിദാബാദ്, ബിർഭം, നാദിയ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.