മയ്യഴിക്കിനി ഉത്സവ ലഹരി

Monday 06 October 2025 12:06 AM IST
റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിൽ വിശുദ്ധ അമ്മ പുണ്യവതിയുടെ തിരുസ്വരൂപം പൊതു വണക്കത്തിന് കൊണ്ടുവരുന്നു.

മാഹി: വിശുദ്ധ അമ്മ ത്രേസ്യ ബസിലിക്കയിലെ തിരുനാൾ മഹോത്സവത്തിന് കൊടിയുയർന്നതോടെ മയ്യഴിക്കിനി ഉത്സവരാവ്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ബാന്റ് മേളത്തിന്റെയും കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ഭകതജനങ്ങളെ സാക്ഷി നിർത്തിയാണ് ഇടവകവികാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ കരക്കാട്ടിന്റെ കാർമികത്വത്തിൽ പതാക ഉയർത്തിയത്. തുടർന്ന് 12 മണിക്ക് ദേവാലയ മണികളുടെയും, മുൻസിപ്പൽ സൈറൺന്റെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ചു. തുടക്ക ദിവസം ഞായറാഴ്ചയായതിനാൽ നാനാദേശങ്ങളിൽ നിന്നായി ജാതിമതഭേദമന്യേ ആയിരങ്ങൾ എത്തിയതോടെ മയ്യഴി നഗരത്തിൽ വൻ ഭക്തജനത്തിരക്കാണ് ഉണ്ടായത്. രമേശ് പറമ്പത്ത് എം.എൽ.എ, മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്‌ഗെ തുടങ്ങിയവർ തിരു സ്വരൂപത്തിന് മാലചാർത്തി. ഡോ. ജെറോം ചിങ്ങന്തറയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടന്നു.

ഇന്നു രാവിലെ 7ന് ദിവ്യബലിയും വൈകുന്നേരം 6ന് ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഫാ. സനൽ ലോറൻസ്, ഫാ. റിജോ പാത്തിവയൽ എന്നിവർ കാർമ്മികത്വം നൽകും. നാളെ ഫാ. ജോസഫ് കൊട്ടിയത്തിന്റെ കാർമ്മികത്വത്തിൽ രാവിലെ 7ന് ദിവ്യബലിയും വൈകുന്നേരം 6ന് ആഘോഷമായ ദിവ്യബലിയും നോവേനയും നടക്കും. 14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം. 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ 22ന് സമാപിക്കും. പള്ളിക്ക് ചുറ്റും കച്ചവട സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കുകളും ഒരുങ്ങിക്കഴിഞ്ഞു. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.