തീർത്ഥാടനകാലം അടുക്കുന്നു, റോഡുകൾ പഴയപടി തന്നെ

Tuesday 07 October 2025 1:23 AM IST

മുണ്ടക്കയം : കുത്തിറക്കം, കൊടുവളവ്...കണ്ണൊന്ന് തെറ്റിയാൽ വാഹനം താഴേക്ക് പതിക്കും. ജീവൻ തിരിച്ചുകിട്ടിയാൽ ഭാഗ്യം. ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഒന്നരമാസം മാത്രം ശേഷിക്കെ റോഡുകളിലെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടില്ല. മുണ്ടക്കയം - പുലിക്കുന്ന് വഴി എരുമേലിക്കുള്ളതാണ് പ്രധാന റോഡ്. എരുമേലിയിൽ പോകാതെ ശബരിമലയ്ക്ക് എത്തുന്ന എളുപ്പവഴിയാണ് മുണ്ടക്കയം - കോരുത്തോട് - കുഴിമാവ് - ആനക്കൽ - കാളകെട്ടി വഴിയുള്ള പാത.

റോഡിന്റെ വീതികൂട്ടാത്തതും ദിശാബോർഡുകൾ സ്ഥാപിക്കാത്തതും ശബരിമല സീസണിൽ അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കണമലവരെയുള്ള നിരവധിയിടത്ത് കലുങ്കുകൾക്ക് സംരക്ഷണഭിത്തിയില്ല. കോസടിയിലെ വലിയ കുത്തിറക്കവും വളവുമുള്ള പ്രദേശത്ത് അപകടസൂചന ലൈറ്റ് സ്ഥാപിച്ചില്ല. കഴിഞ്ഞവർഷം ഇവിടെ തീർത്ഥാടക ബസ് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.

ഇടിഞ്ഞുവീഴാം സംരക്ഷണഭിത്തി

അടുപ്പുകല്ലേൽപടിക്കുസമീപം തണ്ണിപ്പാറപ്പടിയിൽ റോഡിന്റെ സംരക്ഷണഭിത്തി ഏതുസമയവും ഇടിഞ്ഞുവീഴാം. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ആനക്കല്ല് അമ്പലംഭാഗം മുതൽ കാളകെട്ടി അമ്പലം വരെയുള്ള റോഡ് വീതികുറഞ്ഞതാണ്. കാനനപാതയായതിനാൽ പദയാത്രയായി എത്തുന്ന തീർത്ഥാടകർ നിരവധിയാണ്. വന്യമൃഗശല്യമാണ് മറ്റൊരു ഭീഷണി. ഇരുവശത്തും വേലിസ്ഥാപിച്ചാൽ തീർത്ഥാടകർക്ക് ആശ്വാസമാകും.

കണ്ണൊന്ന് തെറ്റിയാൽ

റോഡിന്റെ വശങ്ങളിൽ ആവശ്യത്തിന് ക്രാഷ് ബാരിയറുകളില്ല

മടുക്ക മുതൽ കോസടി വരെയാണ് കൂടുതൽ അപകടഭീഷണി

നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നത്

രാത്രികാലങ്ങളിലും, പുലർച്ചെയുമാണ് അപകടങ്ങളിലേറെയും

''കണമല - മൂക്കംപെട്ടി - കുഴിമാവ് - വണ്ടൻപതാൽ - വരിക്കാനി എന്നിവിടങ്ങളിൽ വിവിധ ഭാഷകളിലുള്ള ദിശാബോർഡുകൾ സ്ഥാപിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടക വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. വഴിപരിചയമില്ലാത്തതാണ് ഇതിന് കാരണം. കൊടുംവളവിൽ സുരക്ഷാമുൻകരുതലൊരുക്കാൻ അധികൃതർ തയ്യാറാകണം.

-രാജേഷ്, പ്രദേശവാസി