ബിഹാറിൽ നവംബർ 6,11 വോട്ടെടുപ്പ്, 14ന് ഫലം
Tuesday 07 October 2025 12:38 AM IST
ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിനും നിർണായകമായ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 6, 11തീയതികളിൽ നടക്കും. നവംബർ 14ന് ഫലമറിയാം. 121 സീറ്റുകളിൽ ആദ്യ ഘട്ടത്തിലും 122 സീറ്റുകളിൽ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു നേതൃത്വം നൽകുന്ന എൻ.ഡി.എയും ആർ.ജെ.ഡി, കോൺഗ്രസ് എന്നിവ അടങ്ങിയ മഹാമുന്നണിയും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണം നിർണായകമായേക്കും. ജമ്മു കശ്മീരിലെ രണ്ട് അസംബ്ളി മണ്ഡലങ്ങളിലും രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ്, മിസോറാം, ഒഡീഷ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലത്തിലും നവംബർ 11ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 14ന് വോട്ടെണ്ണൽ.