ബീഹാറിൽ ഇനി തിരഞ്ഞെടുപ്പ് കാഹളം
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്‌ട്രീയത്തിലെയും ഹിന്ദി ബെൽറ്റിലെയും ബലാബലത്തിൽ നിർണായകമായ ബീഹാറിൽ ഇനി നേർക്കുനേർ പോരാട്ടം. 243 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടമായിയാണ് വോട്ടെടുപ്പ്. നവംബർ 4നും 11നും. വോട്ടെണ്ണൽ 14നും. ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാറിന്റെ ജെ.ഡി.യു സഖ്യമാണ് ഇപ്പോൾ ബീഹാർ ഭരിക്കുന്നത്. അധികാരം നിലനിറുത്തുകയാണ് എൻ.ഡി.എയുടെ ലക്ഷ്യമെങ്കിലും ജെ.ഡിയുവിനെ മറികടന്ന് ഒറ്റയ്‌ക്ക് ഭരണത്തിലെത്താനും ശ്രമിക്കുന്നുണ്ട്. 2020ൽ 30 സീറ്റുകളിലെങ്കിലും ജെ.ഡി.യുവിനെ തോൽപ്പിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പി ഇക്കുറി എൻ.ഡി.എയിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പല തവണകളായി കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത് ബി.ജെ.പി സംസ്ഥാനത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറും ജി.എസ്.ടി പരിഷ്‌കരണവും പ്രചാരണത്തിലുയർത്തിനാണ് ബി.ജെ.പി.
അതേസമയം,അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ആർ.ജെ.ഡി-കോൺഗ്രസ്-ഇടതു പാർട്ടികളുടെ പ്രതിപക്ഷ മഹാമുന്നണി. അതിനായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മഹാമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കർണാടകയിലെ വോട്ടുകൊള്ള വെളിപ്പെടുത്തലും ബീഹാറിലെ വോട്ടർ അധികാർ യാത്രയും വോട്ടായി മാറുമെന്ന് പ്രതീക്ഷ.
സീറ്റ് ചർച്ചകൾ നിർണായകം. അതിനിടെ 2015ൽ നിതീഷ് കുമാറിന് മികച്ച വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ ജൻ സുരാജ് സ്വന്തം പാർട്ടിയിലൂടെ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നു. 243 സീറ്റുകളിലും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
വിരമിക്കുമോ നിതീഷ്
അഞ്ചു തവണ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഇക്കുറി മുഖ്യമന്ത്രിയാകില്ലെന്ന് സൂചന. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ശേഷം, 2015ൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾക്കൊപ്പം മഹാമുന്നണിയിലൂടെ ഭാഗമായിരുന്നു. 2017ലാണ് എൻ.ഡി.എയിൽ തിരിച്ചെത്തിയത്.
തീവ്ര വോട്ടർ പരിഷ്‌കരണം
യോഗ്യരായ വോട്ടർമാരെ പുറത്താക്കിയെന്ന് പ്രതിപക്ഷം. പുറത്തായത് ബീഹാറിന് പുറത്തുള്ള കുടിയേറ്റക്കാരെന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ. വോട്ടർമാരുടെ എണ്ണം 7.89 കോടിയിൽ നിന്ന് 7.42 കോടിയായി.
ലക്ഷ്യം സംശുദ്ധ വോട്ടെടുപ്പ്
മരണം, അനധികൃത കുടിയേറ്റം, വ്യാജ തിരിച്ചറിയൽ കാർഡ്, മണ്ഡലത്തിൽ സ്ഥിരതാമമില്ലാത്തവർ എന്നിവയുടെ അടിസ്ഥാനത്തിലാണ് ബിഹാറിൽ 69 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ശുദ്ധവും കൃത്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. വോട്ടിംഗുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതികൾക്ക് മാത്രമെ അവ കൈമാറൂ.
ആകെ 243 സീറ്റുകൾ:
ഒന്നാം ഘട്ടം: മദ്ധ്യബീഹാറിലെ 121 സീറ്റുകൾ
ഗസറ്റ് വിജ്ഞാപനം: ഒക്‌ടോബർ 10ന്, പത്രിക സമർപ്പണം 17 വരെ, സൂക്ഷ്‌മ പരിശോധന 18ന്, പത്രിക പിൻവലിക്കൽ 20 വരെ.
രണ്ടാം ഘട്ടം: അതിർത്തി ജില്ലകളിലെ 122 സീറ്റുകൾ
ഗസറ്റ് വിജ്ഞാപനം: ഒക്‌ടോബർ 13, പത്രിക സമർപ്പണം 20 വരെ, സൂക്ഷ്‌മ പരിശോധന 21ന്, പത്രിക പിൻവലിക്കൽ 23 വരെ.
2020ൽ സംഭവിച്ചത്
ഭരണമുന്നണിയായ എൻ.ഡി.എ 125 സീറ്റ് നേടി ഭരണം നിലനിറുത്തി (കേവല ഭൂരിപക്ഷത്തിന് 122). നിതീഷ് കുമാർ അഞ്ചാം തവണ മുഖ്യമന്ത്രി. പ്രതിപക്ഷ മഹാമുന്നണിക്ക് 110 സീറ്റ്.
സീറ്റു നില
ആർ.ജെ.ഡി: 75, ബി.ജെ.പി: 74,ജെ.ഡി.യു: 42, കോൺഗ്രസ്: 19, സി.പി.ഐ-എം.എൽ:12, ഐ.ഐ.എം.ഐ.എം:5, എച്ച്.എ.എം: 4, വി.ഐ.പി: 4, സി.പി.എം:2, സി.പി.ഐ:2