ചുള്ളിമാനൂരിൽ മുക്കുപണ്ടത്തട്ടിപ്പ്; പൂന്തുറ സ്വദേശികൾ അറസ്റ്റിൽ
നെടുമങ്ങാട്: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ രണ്ടംഗ സംഘം ചുള്ളിമാനൂരിൽ പിടിയിലായി.പൂന്തുറ സ്വദേശികളായ അൻവർ (39), നാസറുദീൻ (45) എന്നിവരെ വലിയമല പൊലീസാണ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ചുള്ളിമാനൂരിലെ സ്വകാര്യ സ്വർണപ്പണയ ഇടപാട് സ്ഥാപനത്തിൽ വ്യാജ വള പണയം വയ്ക്കാനെത്തിയതായിരുന്നു അൻവർ.12.06 ഗ്രാം വളയാണ് ഇയാൾ കൊണ്ടുവന്നത്.സംശയം തോന്നിയ ജീവനക്കാർ ക്യാഷെടുക്കാനെന്ന പേരിൽ സമീപത്തെ ജുവലറിയിൽ വള പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.ഇക്കാര്യം ചോദിച്ചപ്പോൾ അൻവർ നാട്ടുകാരെ വെട്ടിച്ച് മുങ്ങി. സെപ്തംബറിൽ മൂന്നുതവണ ഇയാൾ ഇതേസ്ഥാപനത്തിൽ നിന്ന് 2.49 ലക്ഷം രൂപ പണയത്തുക കൈപ്പറ്റിയിരുന്നുവെന്ന് സ്ഥാപനയുടമ പൊലീസിനോട് പറഞ്ഞു.ഇയാളുടെ കൂട്ടാളി നാസറുദീനും മുക്കുപണ്ടം വച്ച് 49,000 രൂപ തട്ടിച്ചു.പണയ ഉരുപ്പടികൾ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചതെന്ന് സ്ഥാപനയുടമ പറഞ്ഞു. ചുള്ളിമാനൂരിൽ വാടകയ്ക്ക് താമസിച്ച് പരിചയക്കാരുടെ പേരുപറഞ്ഞാണ് പണയം വയ്ക്കാനെത്തുന്നത്.വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്.ബീമാപ്പള്ളി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന.പ്രതികളെ കോടതിയിൽ ഹാജരാക്കി.കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.