ലാലിന് കരസേനയുടെ ഫാൽക്കെ സല്യൂട്ട്
ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മഹാനടൻ മോഹൻലാലിന് കരസേനയുടെ ബിഗ് സല്യൂട്ട്. ടെറിറോട്ടിയൽ ആർമിയുടെ ഹോണററി ലെഫ്റ്റനന്റ് കേണലെന്ന നിലയിൽ ഇന്നലെ ഡൽഹിയിലെ പ്രതിരോധ മന്ത്രാലയ ഓഫീസിലെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ ആദരിച്ചത്. താടി നിലനിറുത്തിയിരുന്നെങ്കിലും സൈനിക വേഷത്തിലായിരുന്നു ലാൽ. സിനിമാമേഖലയിലെ അതുല്യനേട്ടത്തിന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, കമൻഡേഷൻ ബാഡ്‌ജ് സമ്മാനിച്ചാണ് മോഹൻ ലാലിനെ ആദരിച്ചത്. സേനയുടെ അഭിമാനമെന്ന് കരസേന മേധാവിപ്രകീർത്തിച്ചു. കരസേന മേധാവിയുമായി ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് ലാൽ മടങ്ങിയത്. 2009 ജൂലായിലാണ് അദ്ദേഹത്തിന് ഹോണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. ടെറിട്ടോറിയൽ ആർമിയുടെ ഗുഡ്‌വിൽ അംബാസഡർ കൂടിയാണ്.
അപൂർവ മുഹൂർത്തം: മോഹൻ ലാൽ
ജീവിതത്തിലെ അമൂല്യവും അപൂർവവുമായ മുഹൂർത്തമെന്ന് മോഹൻലാൽ പ്രതികരിച്ചു. ആദരവിന് കരസേനയ്‌ക്ക് നന്ദി. 16 വർഷമായി ടെറിട്ടോറിയൽ ആർമിയിലുണ്ട്. ധാരാളം കാര്യങ്ങൾ സേനയ്‌ക്കായി ചെയ്‌തു. ഇനിയത് എങ്ങനെ വർദ്ധിപ്പിക്കാമെന്നത് സേന മേധാവിയുമായി സംസാരിച്ചു. കേരളത്തിലെ ടെറിട്ടോറിയൽ ആർമിയുടെ വളർച്ചയ്‌ക്ക് എന്തു സംഭാവന ചെയ്യാൻ കഴിയുമെന്നത് ചർച്ചയായി. സൈന്യത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും രാജ്യസ്നേഹം വളർത്താനും കൂടുതൽ പ്രവർത്തനങ്ങൾ നടത്തും. കരസേന പ്രമേയമായ കൂടുതൽ സിനിമകളിൽ അഭിനയിക്കും. വയനാട്ടിൽ നൈപുണ്യ വികസന കേന്ദ്രം തുടങ്ങും. ദുരന്തമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തും. 6 മാസത്തിനകം അവിടെ കേന്ദ്രം തുടങ്ങാനാണ് ശ്രമമെന്നും മോഹൻലാൽ പറഞ്ഞു.