രാജസ്ഥാനിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ടാങ്കർ വന്നിടിച്ച് അപകടം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻദുരന്തം
ജയ്‌പൂർ: രാജസ്ഥാനിൽ നിർത്തിയിട്ട ട്രക്കിലേക്ക് ടാങ്കർ വന്നിടിച്ച് അപകടം. ജയ്‌പൂർ - അജ്മീർ ദേശീയ പാതയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ട്രക്കിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വലിയ സ്‌ഫോടനമുണ്ടായെന്നും നാട്ടുകാർ പറഞ്ഞു. ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റതായി ജയ്‌പൂർ ഐജി രാഹുൽ പ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ നിർദ്ദേശപ്രകാരം ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബൈർവ അപകട സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം സംഭവിച്ചതോടെ ദേശീയ പാതയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതേസമയം,ട്രക്കിലെ ഡ്രൈവറെയും ക്ലീനർമാരെയും കാണാനില്ലെന്നും അവർക്കായുളള തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപകടം അങ്ങേയറ്റം ദാരുണമാണെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ എക്സിൽ പ്രതികരിച്ചു. അഗ്നിശമനാ സേനയും ദുരന്തനിവാരണ സേനയും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ ജയ്‌പൂരിലെ ദേശീയ പാതയിൽ സമാനമായ അപകടത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഭാൻക്രോട്ടയ്ക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് വലിയ അപകടം സംഭവിക്കുകയായിരുന്നു.