കാണാതായി രണ്ടര മാസം; യുവതിയെയും പെൺമക്കളെയും തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ വീട്ടമ്മയെയും രണ്ട് പെൺമക്കളെയും കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (എട്ട്), അൽക്ക (ആറ്) എന്നിവരെയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 17 മുതലാണ് മൂവരെയും കാണാതായത്.
മൂവരുടെയും ചിത്രങ്ങൾ തമിഴ്‌നാട്ടിൽ ഉൾപ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ അഭയ കേന്ദ്രത്തിൽ അമ്മയും മക്കളുമുണ്ടെന്ന സന്ദേശം ലഭിച്ചത്. റീനയയെും മക്കളെയും കാണാതായതിന് പിന്നാലെ ഭർത്താവ് അനീഷ് മാത്യു ജീവനൊടുക്കിയിരുന്നു. ഭാര്യയുടെയും മക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അനീഷിനെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്. തിരോധാനക്കേസുമായി ബന്ധപ്പെട്ട് പുളിക്കീഴ് പൊലീസ് അനീഷിനെ ചോദ്യം ചെയ്യലിനായി പലതവണ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു.
എന്നാൽ റീനയുടെയും മക്കളുടെയും തിരോധാനത്തിൽ ഒരുപാട് സംശയങ്ങളുണ്ടെന്നും അക്കാര്യം അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം. ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു അനീഷ്. റീനയും അനീഷും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. കോടതി വരെയെത്തിയ തർക്കം ബന്ധുക്കൾ ഇടപെട്ടാണ് പിന്നീട് പരിഹരിച്ചത്.