ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം
ടെല്‍ അവീവ്:ലെബനന്റെ തെക്കൻ മേഖലയ്ക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ.ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചയാൾ സിറിയൻ പൗരനാണെന്നും പരിക്കേറ്റവരിൽ ഒരു സിറിയക്കാരനും ആറ് ലൈബനൻകാരും ഉൾപ്പെടുന്നതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ സംഭരിച്ചിരുന്ന സ്ഥലത്തിനു നേർക്കായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. എംസേലേ ഗ്രാമത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ നിരവധി വാഹനങ്ങൾ നശിച്ചതുൾപ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പതിനാലുമാസമായി നീണ്ടുനിന്നിരുന്ന ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം യുഎസിന്റെ മധ്യസ്ഥതയെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് അവസാനിച്ചത്. ശേഷവും നിരവധി ആളുകൾ കൊല്ലപ്പെടുന്ന വിധത്തിൽ ഇസ്രയേൽ, ലെബനന് നേർക്ക് ആക്രമണം നടത്താറുണ്ട്. യുദ്ധവേളയിൽ കനത്ത നാശനഷ്ടം നേരിട്ട ഹിസ്ബുള്ള, തങ്ങളുടെ ശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.