നഗരവികസനത്തിലെ സഹകരണ മാതൃക: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പാളയം കണ്ണിമേറ മാർക്കറ്റിൽ വ്യാപാരികളും ഏജൻസികളും കൈകോർത്ത് നടപ്പാക്കിയ ജനകീയ സംരംഭം നഗരവികസനത്തിലെ സഹകരണ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ എം ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനവും താക്കോൽദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിക്കാനുള്ള അവകാശത്തെയും തൊഴിൽ ഉറപ്പിനെയും മാനിച്ചുകൊണ്ടുള്ള പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയാണ് ഈ പദ്ധതി,നഗരവികസനത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്‌നത്തിന്റെ പാതയിൽ ഈ ദിവസം ഒരു പ്രധാന ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണിമേറ മാർക്കറ്റ് പ്രദേശത്ത്, കിഫ്ബി ഫണ്ടിന്റെ സഹായത്തോടെയും സ്‌മാർട്ട് സിറ്റി കമ്പനിയുടെ നേതൃത്വത്തോടെയും 71.47 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുനരധിവാസ സമുച്ചയം സാക്ഷാത്കരിച്ചത്.
ട്രിഡയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ ഏകദേശം 440ലധികം കച്ചവടക്കാരെയാണ് 50 സെന്റ് സ്ഥലത്ത് വികസിപ്പിച്ച എം ബ്ലോക്കിലേക്ക് പുനരധിവസിപ്പിച്ചത്. ട്രിഡയുടെ കടകൾ സ്ഥിരമായും നഗരസഭയുടെ കടകൾ താത്കാലികമായുമാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്.
കണ്ണിമേറ മാർക്കറ്റിന്റെ പുനർനിർമ്മാണം പൂർത്തിയായാൽ അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഉൾപ്പെടെ ആറ് നിലകളുള്ള ആധുനിക മാർക്കറ്റ് സമുച്ചയം യാഥാർത്ഥ്യമാകും. ആന്റണി രാജു എം.എൽ.എ,ഡെപ്യൂട്ടി മേയർ പി.കെ.രാജു,ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ,കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ പങ്കെടുത്തു.