'റഷ്യയിൽ നിന്ന് എണ്ണ  വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പുനൽകി'; നിർണായക ചുവടുവയ്പ്പെന്ന് ട്രംപ്

Thursday 16 October 2025 6:55 AM IST

വാഷിംഗ്‌ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ‌ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പ്പാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. വെെറ്റ്‌ ഹൗസിലെ പരിപാടിക്കിടെയാണ് ഇക്കാര്യം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

'റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചെെനയെയും ഇതേ കാര്യം ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും'-ട്രംപ് വ്യക്തമാക്കി. ഇറക്കുമതി ഉടനടി നിർത്താൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന് മോദി അത്തരമൊരു ഉറപ്പുനൽകിയോ എന്ന ചോദ്യത്തിന് വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് യുഎസ്. ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ ഒരു വഴിത്തിരിവാകും. റഷ്യയിലെ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും ഇത് സ്വാധീനിച്ചേക്കും. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ഉഭയകക്ഷി ബന്ധങ്ങൾ ഉപയോഗിക്കാൻ ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രസ്താവന.