'ആർഎസ്‌എസ് ക്യാമ്പിൽ ലൈംഗികാതിക്രമത്തിന് ഇരയായി'; യുവാവിന്റെ ആത്മഹത്യയിൽ നേതാവിനെതിരെ കേസെടുക്കും

Friday 17 October 2025 7:51 AM IST

തിരുവനന്തപുരം: ആർഎസ്‌‌‌എസ് ക്യാമ്പിൽ നിരന്തരം ലൈംഗികാതിക്രമത്തിനിരയായെന്ന് ആരോപണം ഉന്നയിച്ച കോട്ടയം സ്വദേശി അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനെതിരെ കേസെടുക്കും. അനന്തു അജി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നേരത്തെ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനായി ഷെഡ്യൂൾചെയ്തുവെച്ച വീഡിയോയാണ് പുറത്തുവന്നത്.

ഗുരുതരമായ ആരോപണങ്ങളാണ് അനന്തു ഉന്നയിച്ചത്. മൂന്നുവയസു മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. നിധീഷ് മുരളി എന്ന കണ്ണൻ ചേട്ടനാണ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് അനന്തു അജി വ്യക്തമാക്കിയിരുന്നു. ആർ എസ് എസ് നേതാവായ ഇയാൾക്കെതിരെയാണ് കേസെടുക്കുക.

നിധീഷിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനാണ് പൊൻകുന്നം പൊലീസ് കേസെടുക്കുക. തമ്പാനൂരിൽവച്ചാണ് അനന്തു ജീവനൊടുക്കിയത്. ഈ സാഹചര്യത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് തമ്പാനൂർ പൊലീസും നിധീഷിനെതിരെ കേസെടുക്കും. ഈ മാസം ഒൻപതിനാണ് തമ്പാനൂരിലെ ലോഡ്ജിൽ അനന്തുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

അനന്തു വീഡിയോയിൽ പറയുന്നത്‌

'എനിക്ക് പലസ്ഥലത്തുനിന്നും ഉപദ്രവം നേരിടേണ്ടിവന്നു. എല്ലാം പുരുഷന്മാരായിരുന്നു. നിങ്ങൾ വീഡിയോ കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഇടപഴകാൻ പാടില്ലാത്ത ആൾക്കാരുണ്ട്, അവരാണ് ആർഎസ്എസുകാർ. അവരുടെ ക്യാമ്പുകളിലും പരിപാടികളിലും നടക്കുന്ന അതിക്രമം ഭയങ്കര മോശമാണ്. ഭയങ്കര ഉപദ്രവാണ്. ഞാൻ അവരുടെ ക്യാമ്പിന് പോയിട്ടുണ്ട്. എനിക്കറിയാം. ഞാൻ അനുഭവിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും അവർ കുട്ടികളെ ഉപദ്രവിക്കുന്നു. ചോദിച്ചാൽ അറിയാം. ആരും തുറന്നുപറയാത്തതാണ്. അവർ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുന്നു. ശാരീരികമായി ഉപദ്രവിക്കും. പലതും ചെയ്തിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്. പക്ഷേ എന്റെ കൈയിൽ തെളിവ് ചോദിച്ചാൽ എന്റെ കൈയിൽ ഇല്ല. എങ്ങനെ തെളിവ് കിട്ടും. അതും ഇത്രവർഷം കഴിഞ്ഞ് എവിടെ തെളിവ്.

ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരനുമായി ഇടപഴകരുത്. എനിക്ക് മാത്രമല്ല പലർക്കും നേരിട്ടുണ്ട്. എന്നെ ഉപദ്രവിച്ചയാളുടെ പേര് ഞാൻ പറയാം. നിധീഷ് മുരളി എന്നാണ് അദ്ദേഹത്തിന്റെ പേര്. എല്ലാവരുടെയും കണ്ണൻചേട്ടൻ. അയാൾ എന്നെ തുടർച്ചയായി ഉപദ്രവിച്ചു. അതൊക്കെ ഉപദ്രവമാണെന്ന് എനിക്ക് മനസിലായത് തന്നെ കഴിഞ്ഞവർഷമാണ്. എന്തുചെയ്യാൻ പറ്റും. മരണംവരെ ഞാൻ അനുഭവിക്കും. ഒരുവിധത്തിലാണ് ഞാൻ ജീവിക്കുന്നത്, ഒരുവിധത്തിൽ. ജീവിക്കാൻ വയ്യ എനിക്ക്. ശരിക്കും മടുത്തു.'