ആനാട് സാംസ്കാരിക നിലയം യാഥാർത്ഥ്യമായി
നെടുമങ്ങാട്: വടക്കേക്കോണം, കൊല്ല നിവാസികളുടെ കാത്തിരിപ്പ് സഫലം. സംസ്ഥാന പട്ടികജാതി വകുപ്പ് നടപ്പാക്കുന്ന അംബേദ്‌കർ ഗ്രാമവികസന പദ്ധതിയിലുൾപ്പെടുത്തി വടക്കേക്കോണത്ത് നിർമ്മിച്ച ബഹുനില സാംസ്കാരിക നിലയവും കൊല്ല ഊന്നുപാലം പാട്ടത്തിൽ നടയിൽ സ്മാർട്ട് അങ്കണവാടി മന്ദിരവും നാളെ മന്ത്രി ഒ.ആർ.കേളു നാടിനു സമർപ്പിക്കും. ആനാട് ഗ്രാമപഞ്ചായത്ത് വക മൂന്നുസെന്റ് സ്ഥലത്ത് ഡി.കെ.മുരളി എം.എൽ.എ മുൻകൈ എടുത്ത് 50 ലക്ഷം രൂപ ചെലവിട്ട് മൂന്നുനിലയുള്ള സാംസ്‌കാരിക സമുച്ചയമാണ് വടക്കേകോണം അംബേദ്‌കർ നഗറിൽ യാഥാർത്ഥ്യമായത്. അങ്കണവാടിക്ക് സൈനബബീവി മെമ്മോറിയയെന്ന് നാമകരണം ചെയ്തു.രാവിലെ 10ന് ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ സരിൻ ഐ.ആർ പ്രോജക്ടും ശിശുവികസന ഓഫീസർ ഡോ.പ്രീതാകുമാരി റിപ്പോർട്ടും അവതരിപ്പിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല സ്വാഗതം പറയും. ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി,ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത,വൈസ് പ്രസിഡന്റ് പാണയം നിസാർ,വാർഡ് മെമ്പർ സജീം കൊല്ല തുടങ്ങിയവർ പങ്കെടുക്കും.