50 വയസിന് മുകളിലുള്ള മൂന്നിലൊന്ന് സ്ത്രീളെയും അഞ്ചിലൊന്ന് പുരുഷന്മാരെയും ബാധിക്കുന്നു; ഓസ്റ്റിയോപൊറോസിസിനെക്കുറിച്ചറിയണം

Sunday 19 October 2025 1:44 PM IST

ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വർഷവും ഒക്ടോബർ 20ന് ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. 'ഇത് അംഗീകരിക്കാനാവില്ല' എന്നതാണ് ഈ വർഷം ലോക ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത വിഷയം. അതായത് ഒരു നിശബ്ദരോഗമായതുകൊണ്ട് ഈ രോഗം നേരിടുന്ന അവഗണന അംഗീകരിക്കാനാവില്ല.

വൈദ്യശാസ്ത്രത്തിലെ പുരോഗമനം ഓസ്റ്റിയോപൊറോസിസും അതുമൂലം ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകൾ തടയാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. എന്നിരുന്നാലും, ഇതിനാല്‍ ബുദ്ധിമുട്ടുന്ന അനേകം രോഗികൾക്കും ആശങ്കകൾ ഏറെയാണ്.

പ്രായം ഏറുന്നത് കൊണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണില്‍ വരുന്ന വത്യാസങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെ ആണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിനു ശേഷം രണ്ടില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ ആണ് ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവുകള്‍ കാണപ്പെടുന്നത്. എഴുപതു വയസ്സിനു ശേഷം ഓരോ 5 വര്‍ഷത്തിലും ഇടുപ്പിലെ എല്ലുകളില്‍ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടി ആകുന്നു.

വൃക്കരോഗം, കരള്‍ രോഗം, വിറ്റാമിന്‍ ഡി യുടെ കുറവ്, ദീര്‍ഘകാല സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം. ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുര്‍ബലമാക്കുകയും ചെറിയ വീഴ്ചകള്‍ മൂലം എല്ലുകളില്‍ പൊട്ടലുണ്ടാകുകയും ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും പല കാരണങ്ങളാല്‍ ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവ് കൂടുതലായും ഇന്ത്യക്കാരിലും മറ്റു ദക്ഷിണ ഏഷ്യന്‍ രാജ്യക്കാരിലും ആണ് കാണപ്പെടുന്നത്.

ഇന്ന് ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകളെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു, അവരില്‍ 50 ദശലക്ഷം ഇന്ത്യയിലാണ്. ഇന്ന് മനുഷ്യരാശിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നം ഹൃദ്രോഗമാണെങ്കില്‍, ഓസ്റ്റിയോപൊറോസിസ് ഇതിന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്.

55 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികളില്‍ ആകെയായി പ്രതിവര്‍ഷം 37 ദശലക്ഷം ഓസ്റ്റിയോപൊറോസിസ് സംബന്ധമായ പൊട്ടലുകള്‍ നടക്കുന്നു - ഇത് ഓരോ മിനിറ്റിലും 70 പൊട്ടലുകള്‍ക്ക് തുല്യമാണ്. ആഗോളതലത്തില്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്കും അഞ്ച് പുരുഷന്മാരില്‍ ഒരാള്‍ക്കും ജീവിതകാലം മുഴുവന്‍ ഓസ്റ്റിയോപോറോസിസുമായി ബന്ധപ്പെട്ട ഒരു ഒടിവ് അനുഭവപ്പെടും. സ്ത്രീകളില്‍, ഈ അപകടസാധ്യത മാറിടത്തിലെ കാന്‍സറിനേക്കാളും ഉയര്‍ന്നതും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിനേക്കാളും അപകടം കൂടുതലാണ്. 2019-ല്‍ മാത്രം, 55 വയസ്സിന് മുകളിലുള്ളവരില്‍ 10 ദശലക്ഷത്തിലധികം പൊട്ടലുകള്‍ രേഖപ്പെടുത്തപ്പെട്ടു.

കാരണങ്ങളും ലക്ഷണങ്ങളും

പ്രായാധിക്യം, വിറ്റാമിന്‍ ഡി, കാല്‍സ്യം, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവയുടെ കുറവ്, കഫീന്‍, മദ്യം, പുകവലി, നിഷ്‌ക്രിയമായ ജീവിതശൈലി എന്നിവയുടെ അഭാവം ഈ രോഗം പിടിപെടാനുള്ള നിങ്ങളുടെ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നു .

തൈറോക്‌സിന്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, ഹെപ്പാരിന്‍, ആന്റികണ്‍വള്‍സന്റുകള്‍, ലിഥിയം തുടങ്ങിയ ചില മരുന്നുകള്‍ തുടര്‍ച്ചയായി എടുക്കുന്നതും ഓസ്റ്റിയോപൊറോസിസിനു കാരണമാകുന്നു.

ഓസ്റ്റിയോപൊറോസിസ് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു നിശബ്ദ രോഗമാണ്, കാരണം ഇത് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കില്ല. അവ്യക്തമായ നടുവേദന, ഉയരം കുറയുക അല്ലെങ്കില്‍ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.

രോഗനിര്‍ണ്ണയവും പ്രതിരോധവും

ഡ്യുവല്‍ എനര്‍ജി എക്‌സ്-റേ അബ്‌സോര്‍പിയോമെട്രി (DEXA), സ്‌കാനിംഗ് രീതി, 65 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളെയും അതുപോലെ ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വ്യക്തികളെയും പരിശോധിക്കാന്‍ വ്യക്തികള്‍ക്കും ടെക്‌സ സ്‌കാന്‍ ചെയ്യാന്‍ ആരോഗ്യ സംഘടനകള്‍ ശുപാര്‍ശ ചെയ്യുന്നു . എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും പരിശോധിക്കാന്‍ ശുപാര്‍ശകളുണ്ട്. സമീകൃതാഹാരവും സജീവമായ ജീവിതശൈലിയും പൊതുവായ അസ്ഥി ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വ്യായാമത്തിലൂടെ ശരീരത്തിന്റെ ബാലന്‍സ്, ഏകോപനം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ വീഴ്ചകളും ഒടിവുകളും തടയാന്‍ സാധിക്കും .

പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ പ്രതിരോധം ശക്തമാക്കാനാകും . ഇന്ന് നമുക്ക് അസ്ഥി രോഗ ചികിത്സയില്‍ മെച്ചപ്പെട്ട ഇംപ്ലാന്റുകളും ഫിക്‌സേഷന്‍ ടെക്നിക്കുകളുമുണ്ട്, അതിനാല്‍ ഓസ്റ്റിയേപൊറോസിസ് മൂലമുള്ള എല്ലുകളിലെ ഒടിവുകള്‍ മികച്ച രീതിയില്‍ ഓപ്പറേഷന്‍ ചെയ്തു ഉറപ്പിക്കാനും ഉടന്‍ തന്നെ രോഗിക്ക് നടക്കാനും സാധിക്കും .നിര്‍ഭാഗ്യവശാല്‍, ഈ അസ്ഥിരോഗം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഫലപ്രദമായ പ്രതിരോധവും ചികിത്സാ രീതികളും ഉപയോഗിച്ച്, ഈ ഒടിവുകള്‍ പലതും തടയാന്‍ കഴിയും. ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലത്!

Dr. Anoop S. Pillai Senior Consultant Orthopedic Surgery SUT Hospital, Pattom