ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; വീട്ടുപരിസരത്ത് കൊന്നുകുഴിച്ചുമൂടി യുവാവ്
കോട്ടയം: അയർക്കുന്നത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് സോണിയെയാണ് പിടിയിലായത്. ഇളപ്പാനിയിലാണ് സംഭവം. കഴിഞ്ഞ ദിവസം അൽപ്പാനയെ കാണാനില്ലെന്ന് സോണി പരാതി നൽകിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്.
ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം സോണി നാട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാല്‍ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നെന്ന് ഇയാൾ സമ്മതിച്ചു. നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യയ്ക്കൊപ്പം അയർക്കുന്നത്തായിരുന്നു താമസം. ഇയാൾ നിലവിൽ ജോലി ചെയ്യുന്ന ഒരു വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടുണ്ടെന്നാണ് മൊഴി. ഈ മാസം 14-ാം തീയതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സോണി നൽകിയ മൊഴി. ഇയാൾ പറഞ്ഞ സ്ഥലത്ത് കൂടുതൽ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.