അതിർത്തിവഴി കഞ്ചാവ് കടത്ത് വ്യാപകം

Monday 20 October 2025 4:37 AM IST

കുന്നത്തുകാൽ: തമിഴ്‌നാട് അതിർത്തിവഴി കേരളത്തിലേയ്ക്ക് ലഹരി വസ്തുക്കൾ കടത്തൽ വ്യാപകമാകുന്നു.കഞ്ചാവ്, എം.ഡി.എം.എ, ബ്രൗൺഷുഗർ തുടങ്ങിയ ലഹരി വസ്തുക്കൾ ഓഡിസ, ബാംഗ്ലൂർ, ആന്ധ്രാപ്രദേശ് തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കന്യകുമാരി ജില്ലയിലെ ലഹരി സംഘങ്ങളുടെ താവളത്തിലെത്തുന്നുണ്ട്. അവിടെ നിന്നും ഇരുചക്രവാഹനങ്ങളിൽ കേരളത്തിലേക്ക് അതിർത്തി കടക്കുന്നത് വിളവൻകോട് താലൂക്കിലെ ഇടനാഴികളിലൂടെയാണ്.

ആക്രിക്കടകളിൽ നിന്നും നിസാരവിലയ്ക്ക് ലഭിക്കുന്ന വാഹങ്ങളെ അറ്റകുറ്റപ്പണികൾ നടത്തിയാണ് വൻകിട മാഫിയാസംഘം ലഹരി കടത്താൻ ഉപയോഗിക്കുന്നത്. ലഹരി വസ്തുക്കൾ ചെറുകാറുകളിൽ കേശവൻപുത്തൂർ, തടിക്കാരക്കോണം വഴി കീറിപ്പറ, ചുരുളോട് എന്നിവിടങ്ങളിലെ എസ്റ്റേറ്റുകൾക്കുള്ളിലെ രഹസ്യകേന്ദ്രങ്ങളിലാണെന്നും പറയുന്നുണ്ട്.

സംവിധാനങ്ങളില്ല

എക്‌സൈസ് അധികൃതർ കവലകൾ കേന്ദ്രീകരിച്ച് നിലയുറപ്പിക്കുന്നുണ്ടെങ്കിലും കടത്തുകാരെ പിടികൂടാൻ സംവിധാനങ്ങളില്ല. പിടികൂടിയാലും അളവിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

പിടിക്കപ്പെടുന്നത് ഇൻഷ്വറൻസ്

ഇല്ലാത്ത വാഹനങ്ങൾ

ലഹരിവസ്തുക്കൾക്കൊപ്പം പിടിക്കപ്പെടുന്ന പ്രതികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞവയും ഇൻഷ്വറൻസ് ഇല്ലാത്തവയുമാണ്. ലഹരികടത്ത് സംഘത്തിൽ നിരവധിപേർ പ്രവർത്തിക്കുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിളവൻകോട് വഴി ബൈക്കിൽ കടത്തിയ 2.6 കിലോഗ്രാം കഞ്ചാവുമായി കുന്നത്തുകാലിന് സമീപം വണ്ടിത്തടത്ത് വച്ച് പിടികൂടിയ പേയാട് സ്വദേശി സന്തോഷ് (30) ഉപയോഗിച്ചിരുന്ന വാഹനവും ഇത്തരത്തിലുള്ളതാണെന്ന് നെയ്യാറ്റിൻകര എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.