കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ പ്രതിക്ക് നാല് വർഷം തടവ്

Tuesday 21 October 2025 9:59 PM IST

കാസർകോട്: കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ഗ്ലാസ്സ് തകർക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്‌ത കേസിൽ ആലംപാടി സുബ്ബത്തൊട്ടി ഹൗസിലെ ഇബ്രാഹിം ബാദിഷയ്ക് (27) നാലു വർഷം തടവും നാൽപതിനായിരം രൂപ പിഴയും വിധിച്ചു.പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭവിക്കണമെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് കെ പ്രിയ വിധി പ്രസ്‌താവനയിൽ പറഞ്ഞു.

2019 ഡിസംബർ 17ന് വൈകുന്നേരം 3.40ന് ചെർക്കള, അഞ്ചാംമൈലിൽ വച്ച് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ. ടി.സി ബസിനു നേരെയാണ് അക്രമം ഉണ്ടായത്. വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും വിദ്യാനനഗർ എസ്.ഐ ആയിരുന്ന യു.പി വിപിൻ ആണ്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ പ്ലീഡർ ജി.ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.അപ്പീലിൽ പോകുന്നതിന് പ്രതിക്ക് ജാമ്യം അനുവദിച്ചു.