ജില്ലയിൽ കനത്ത സുരക്ഷ, പ്രഥമ വനിതയ്ക്ക് സ്വാഗതം

Thursday 23 October 2025 1:12 AM IST

കോട്ടയം : കനത്ത സുരക്ഷയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ആദ്യമായി കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ 3.50 ന് പാലായിൽ ഇറങ്ങും. നാലിനാണ് പരിപാടി. 50 മിനിറ്റ് നീളുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് ലോഗോസ് ജങ്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീയേഴ്സ് ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ വഴി കുമരകത്തേക്ക് കാർ മാർഗമാണ് യാത്ര. കുമരകം താജ് ഹോട്ടലിൽ താമസിക്കുന്ന രാഷ്ട്രപതിയ്ക്കും സംഘത്തിനുമായി വൈകിട്ട് കേരളത്തിന്റെ തനതുകലാ രൂപങ്ങൾ പ്രദർശിപ്പിക്കും. അത്താഴത്തിനായി കേരളീയ വിഭവങ്ങൾ ഉൾപ്പെടെ വിപുലമായ വിഭവങ്ങൾ ഒരുക്കും. നാളെ രാവിലെ കാലാവസ്ഥ ഉൾപ്പെടെ അനുയോജ്യമെങ്കിൽ കായൽ സവാരിക്ക് സാദ്ധ്യതയുണ്ട്. പത്തിന് കാർ മാർഗം കോട്ടയത്തേയ്ക്കു മടങ്ങി ഹെലികോപ്ടറിൽ കൊച്ചിയിലേയ്ക്കു പോകും.

1000 പൊലീസുകാർ, കർശന പരിശോധന

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മുഴുവൻ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും ആയിരത്തോളം പൊലീസുകാരുമാണ് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നത്. പലതവണ ട്രയൽ റൺ പൂർത്തിയാക്കി. കോട്ടയത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലും നഗരങ്ങളിലും കനത്ത പൊലീസ് സന്നാഹമാണ്. പാലായിലേക്കും തിരികെയുമുള്ള യാത്ര നിലവിൽ ആകാശമാർഗമാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ റോഡ് മാർഗം ആശ്രയിക്കേണ്ടി വരുമെന്നതിനാൽ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റുമാനൂർ വഴി പാലായിലേക്കുള്ള വഴി പൂർണമായും പൊലീസ് നിയന്ത്രണത്തിലാകും. ഇടറോഡുകളിലും പട്രോളിംഗ് ശക്തമാക്കും. കുമരകത്ത് കേന്ദ്ര സേനയടക്കം ക്യാമ്പ് ചെയ്യുന്നുണ്ട്.

ആഹ്ളാദത്തിൽ പാലാ

കോട്ടയം : രാഷ്ട്രപതിയെത്തുന്നതിന്റെ ആഹ്ളാദത്തിലാണ് പാലാ. വൈകിട്ട് നാലിന് സെന്റ് തോമസ് കോളേജിലെ ബിഷപ്പ് വയലിൽ ഹാളിലാണ് സമ്മേളനം. രാഷ്ട്രപതിയ്‌ക്കൊപ്പം, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ് പ്രസംഗിക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, എം.പിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, മാണി സി. കാപ്പൻ എം.എൽ.എ, കോളേജ് മാനേജർ മോൺ. ഡോ.ജോസഫ് തടത്തിൽ, വൈസ് പ്രിൻസിപ്പൽ ഫാ.സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആല പ്പാട്ടുമേടയിൽ എന്നിവർ വേദിയിലുണ്ടാകും.

പങ്കെടുക്കുക 800 പേർ, 400-450 വിദ്യാർഥികൾ

 രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങൾ

 ഉച്ചകഴിഞ്ഞ് 2.30ന് മുൻപ് പ്രവേശനം പൂർത്തിയാക്കും