ഭായി ചില്ലറക്കാരനല്ല,​ നാട്ടിൽ ആഡംബര വീടും വാഹനങ്ങളും ഫാമുകളും ഏക്കറുകണക്കിന് ഭൂമിയും,​ രഹസ്യം പുറത്ത്

Wednesday 22 October 2025 8:59 PM IST

കൊച്ചി: സൈബർ തട്ടിപ്പ് നടത്തി കോടിക( കൈക്കലാക്കി നാട്ടിൽ ആഡംബര ജീവിതം നയിച്ചിരുന്ന അസം സ്വദേശി പിടിയിൽ. അസമിലെ മോറിഗാവ് ജില്ലയിലെ ലാഹോരിഘട്ട് സ്വദേശി സിറാജുൽ ഇസ്ലാമിനെയൊണ് കേരള ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പങ്കാളിയായ ഇയാളുടെ ഇളയ സഹോദരൻ ഷെറിഫുൽ ഇസ്ലാം ഒളിവിലാണ്. നാട്ടിൽ കോഴിഫാമും ആഡംബര സൗകര്യങ്ങളുള്ള വീടും വാഹനങ്ങളുമായി ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. പ്രതിയെ കേരളത്തിലെത്തിച്ച് എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊച്ചിയിൽ ആധാറും പാൻകാർഡും എടുത്തുകൊടുക്കുന്ന ഏജൻസി നടത്തുകയായിരുന്നു സിറാജുൽ. ഇങ്ങനെ ലഭിക്കുന്ന പാൻകാർഡുകളിൽ മികച്ച സിബിൽ സ്കോർ ഉള്ളവ കണ്ടെത്തി അതിൽ സ്വന്തം ചിത്രം ചേർത്ത് ഡിജിറ്രൽ കെ.വൈ.സി പൂർത്തിയാക്കും. ആധാറിലും സന്തം ചിത്രം പതിക്കും. ഈ രേഖകൾ ഉപയോഗിച്ച് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിർച്വൽ ആയി നേടുകയായിരുന്നു ഇയാൾ ചെയ്തത്. കാർഡ് ലഭിച്ചാലുടൻ അതിലെ പണം ഡിജിറ്റൽ വാലറ്റിലേക്കും അവിടെ നിന്ന് സ്വന്തം അക്കൗണ്ടിലേക്കും മാറ്റും. ഇത്തരത്തിൽ അഞ്ഞൂറിലേറെ പേരുടെ പാൻകാർ‌‌ഡുകളാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്.

തട്ടിപ്പിനിരയായ ഒരാൾ ബാങ്കിനെ സമീപിച്ചതോടെയാണ് വിവരം പുറത്തുവന്നത്. വിർച്വൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 27 കോടിരൂപയിൽ നാലു കോടിയോളം ഡിജിറ്റൽ വാലറ്റ് ആപ്പിൽ നിന്ന് സിറാജുലിന്റെ അക്കൗണ്ട് വഴിയാണ് പോയതെന്ന് അന്വേ,​ഷണ സംഘം കണ്ടെത്തി. അസം പൊലീസിന്റെ സഹായത്തോടെ നടത്തിയ തുടരന്വേഷണത്തിലാണ് സിറാജുലിനെ അറസ്റ്റ് ചെയ്തത്.