ബ്യൂട്ടീഷ്യനെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയത് അദ്ധ്യാപിക? യുവതിയെ മാനഭംഗപ്പെടുത്തിയത് അഞ്ച്‌പേര്‍

Wednesday 22 October 2025 10:22 PM IST

ബംഗളൂരു: ബ്യൂട്ടിഷ്യനായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് അഞ്ച് പേര്‍ ചേര്‍ന്ന്. സംഭവത്തില്‍ രണ്ട് പ്രതികള്‍ പൊലീസിന്റെ പിടിയിലായി. ബാക്കിയുള്ള മൂന്ന് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബംഗളൂരു നഗരാതിര്‍ത്തിയിലാണ് ബലാത്സംഗം നടന്നത്. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരിയായ അദ്ധ്യാപിക നല്‍കിയ ക്വട്ടേഷനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊല്‍ക്കത്ത സ്വദേശിയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്.

ബംഗളൂരു ഗംഗോണ്ടനഹള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് ചൊവ്വാഴ്ച രാത്രി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിര്‍ത്തതോടെ സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോള്‍ മറ്റ് രണ്ടുപേര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.

പ്രതികള്‍ പോയതിന് പിന്നാലെ യുവതി പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് അതിക്രമത്തിന് കാവല്‍ നിന്ന രണ്ടുപേരെയും കണ്ടെത്തി. പുറത്ത് കാവല്‍നിന്ന രണ്ട് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്. ഫ്‌ളാറ്റില്‍ യുവതിയെ തേടി നിരവധി കസ്റ്റമേഴ്‌സ് എത്തിയിരുന്നു. ഇത് ഇഷ്ടപ്പെടാത്ത അദ്ധ്യാപിക ഇവരെ ഇവിടെ നിന്ന് മാറ്റണമെന്ന് അസോസിയേഷനില്‍ ആവശ്യമുന്നയിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതാണ് പൊലീസ് ഇവരെ സംശയിക്കുന്നതിന് കാരണം.