എം.ഡി.എം.എ കേസിൽ ഒരാൾ കൂടി പിടിയിൽ
കട്ടപ്പന: എം.ഡി.എം.എ കേസിലെ ഇടനിലക്കാരൻ കട്ടപ്പന പൊലീസിന്റെ പിടിയിൽ. മൂവാറ്റുപുഴ ഏണനെല്ലൂർ ആയവന തൃക്കപ്പടി കുന്നുംപുറത്ത് ശ്രീജിത്ത് ജോണി (28) ആണ് അറസ്റ്റിലായത്. ഇയാൾ മുളകരമേട് എ.കെ.ജി പടി ടോപ്പിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കേസിലെ പ്രധാനപ്രതി മുളകരമേട് എ.കെ.ജി പടി കാഞ്ഞിരത്തുംമൂട്ടിൽ അശോകന്റെ മകൻ സുധീഷ് (28)നെ തിങ്കളാഴ്ച രാത്രി 39.7 ഗ്രാം എം.ഡി.എം.എയുമായി വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌പ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയത്. ഇരുവരും അന്തർസംസ്ഥാന മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ കണ്ണികളാണെന്നും ബാംഗ്ലൂരിൽ നിന്നും ലഹരി കൊണ്ടുവന്ന് ഇടുക്കിയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെയും കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോന്റെയും നിർദേശപ്രകാരം സി.ഐ ടി.സി മുരുകൻ, എസ്.ഐമാരായ ബേബി ബിജു, മഹേഷ്, എസ്.സി.പിഒമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സി.പി.ഒമാരായ അൽബാഷ്, ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്ന് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.