ഒർസിനിയെ നാടുകടത്തി

Thursday 23 October 2025 7:27 AM IST

ന്യൂഡൽഹി: യു.കെയിലെ ഹിന്ദി പണ്ഡിതയും ലണ്ടൻ സർവകലാശാല സ്‌കൂൾ ഒഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് പ്രൊഫസറുമായ ഫ്രാൻസെസ്‌ക ഒർസിനിയെ കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ച് നാടുകടത്തി. വിസാ നിബന്ധനകൾ ലംഘിച്ചതിന് 2025 മാർച്ച് മുതൽ ഒർസിനി കരിമ്പട്ടികയിലാണെന്നും ഇതാണ് നാടുകടത്താൻ കാരണമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഹോങ്കോങ്ങിൽ നിന്ന് ടൂറിസ്റ്റ് വിസയിലാണ് ഒർസിനി എത്തിയത്. ടൂറിസ്റ്റ് വിസ അക്കാദമിക് പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് ഒർസിനിയെ കരിമ്പട്ടികയിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഒർസിനിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹോങ്കോങ്ങിലേക്ക് തിരിച്ചയച്ചു. തനിക്ക് സാധുവായ വിസയുണ്ടെന്നും സുഹൃത്തുക്കളെ കാണാനാണ് ഇന്ത്യയിലെത്തിയതെന്നും ഒർസിനി ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ അവരുടെ യാത്രാ ഉദ്ദേശ്യവും വിസ കാറ്റഗറിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഹിന്ദി സാഹിത്യരംഗത്ത അറിയപ്പെടുന്ന പണ്ഡിതയാണ് ഒർസിനി. ഹിന്ദി പബ്ലിക് സ്ഫിയർ: 1920-1940 എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.