അസ്‌മിനയെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവം; പ്രതി ജോബി പിടിയിൽ

Thursday 23 October 2025 4:53 PM IST

കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ജോബി ജോർജ് പിടിയിൽ. കോഴിക്കോട് നിന്നും ഇന്ന് രാവിലെയാണ് ജോബിയെ പൊലീസ് പിടികൂടിയത്. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്‌മിനയെയാണ് (38) കഴിഞ്ഞ ദിവസം ജോബി ജോർജ് (30) കൊലപ്പെടുത്തിയത്.

ലോഡ്‌ജിലെ റിസപ്‌ഷനിസ്റ്റ് കൂടിയായ ജോബി ആസ്‌മിനയ്‌ക്കൊപ്പം താമസിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ജോബി ജോർജ് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്നും പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ മൂന്നുമുക്ക് വാട്ടര്‍സപ്ലൈ റോഡിലുള്ള ഗ്രീന്‍ ഇന്‍ ലോഡ്ജിലാണ് കൊലപാതകം നടന്നത്. അഞ്ചുദിവസം മുമ്പാണ് ജോബി ജോര്‍ജ് ലോഡ്ജില്‍ ജോലിക്ക് കയറിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഭാര്യയെന്ന് പരിചയപ്പെടുത്തിയാണ് ജോബി അസ്‌മിനയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മുറി വാടകയ്ക്കെടുത്ത ശേഷം അസ്‌മിനയെ മുറിയിലാക്കിയിട്ട് ഇയാള്‍ മറ്റു ജീവനക്കാര്‍ക്കൊപ്പം റിസപ്ഷനിലെത്തി. രാത്രി 1.30ഓടെ ഇയാള്‍ മുറിയിലേക്ക് പോയെന്നാണ് മറ്റു ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞത്.

രാവിലെ ഇരുവരെയും കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി വാതില്‍ തുറന്ന് നോക്കുമ്പോഴാണ് അസ്മിനയെ മരിച്ചനിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകളില്‍ മുറിവുകളുമുണ്ടായിരുന്നു. മദ്യക്കുപ്പി ഉടഞ്ഞ് ചിതറിയ നിലയിലും കണ്ടെത്തി.