തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാൻ ഞാൻ യോഗ്യനോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് കേരളം. നവംബറിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനമെത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം മാത്രമുണ്ടായാൽ പോരാ, അതിന് നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങളും അയോഗ്യതകളുമുണ്ട്.
തദ്ദേശ സ്ഥാപനത്തിൽ മത്സരിക്കുന്നയാൾ ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ളയാളായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ള ആളായിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. സംവരണ സീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആൾ തന്നെയായിരിക്കണം. പട്ടികജാതി/പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ, അധികാരപ്പെടുത്തിയവർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.
അങ്കണവാടി, ബാലവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അയോഗ്യതയില്ല. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളൂ എന്നതും മറക്കരുത്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ ജീവനക്കാരല്ലാത്തതിനാൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല.
കരാറുകളും
പാട്ടങ്ങളും
മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താൽ ഒരാൾക്ക് അയോഗ്യതയുണ്ടാവില്ല. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവർക്കും അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വ്യാപാര ആവശ്യത്തിന് വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതും അയോഗ്യതയല്ല.
ബാങ്കുകൾക്കോ സർവീസ് സഹകരണ സംഘങ്ങൾക്കോ നൽകാനുള്ള കുടിശിക, സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശികയായി കണക്കാക്കില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവയ്ക്ക് കൊടുക്കുവാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽ പോലും അത് കുടിശികയായി പരിഗണിക്കില്ല. സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കിൽ, അതിൽ പറയുന്ന ഗഡുക്കൾ മുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കുടിശികക്കാരനായി കണക്കാക്കൂ. ഏതെങ്കിലും കേസുകളിൽ പ്രതിയായതുകൊണ്ടു മാത്രം ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല.
അയോഗ്യത
ഇങ്ങനെ
സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ, അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ
അയോഗ്യരാണ്. ഇതിൽ താത്കാലിക-കരാർ ജീവനക്കാരും, താത്കാലിക- ദിവസവേതന ജീവനക്കാരും ഉൾപ്പെടും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും അയോഗ്യതയുണ്ട്.
സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ, സർവകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും യോഗ്യതയില്ല. പാർട്ട്ടൈം ജീവനക്കാരും, ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതിൽ ഉൾപ്പെടും. കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്കും, എം- പാനൽ കണ്ടക്ടർമാർക്കും, ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാർക്കും, സി.ഡി.എസ് അക്കൗണ്ടന്റുമാർക്കും അയോഗ്യതയുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്ക് നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാർക്കും അയോഗ്യതയുണ്ട്. സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുള്ള ഒരാൾ അയോഗ്യനാണ്. സർക്കാരിലേക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ ഏതെങ്കിലും കുടിശികയുള്ളവർ അയോഗ്യരായിരിക്കും. കുടിശിക സംബന്ധിച്ച ബില്ലോ നോട്ടീസോ നൽകുകയും അതിൽ നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.
കുറ്റകൃത്യത്തിന്
ശിക്ഷിക്കപ്പെട്ടവർ
1951-ലെ ജനപ്രാതിനിദ്ധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരും സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തിൽ കുറയാതെയുള്ള തടവുശിക്ഷ വിധിക്കപ്പെട്ടവരും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അയോഗ്യരാണ്. ശിക്ഷിക്കപ്പെട്ടാൽ ജയിൽ മോചിതനായ ശേഷം ആറുവർഷം വരെ ഈ അയോഗ്യതയുണ്ടായിരിക്കും. കുറ്റസ്ഥാപനം (കൺവിക്ഷൻ) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത നിലനിൽക്കുകയും ചെയ്യും.
അഴിമതിക്കോ കൂറില്ലായ്മക്കോ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതൽ അഞ്ചു വർഷത്തേക്ക് അയോഗ്യതയുണ്ടായിരിക്കും. കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം കഴിയാതിരിക്കുന്നവർ അയോഗ്യരാണ്. സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽ (കരിമ്പട്ടിക) ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അയോഗ്യനാകും. തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ, പാഴാക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അങ്ങനെയുള്ളവരും മത്സരിക്കാൻ അയോഗ്യരാണ്.
ശാരീരിക
പരിമതി
ഒരാൾ ബധിരമൂകനാണെങ്കിൽ മത്സരിക്കാൻ അയോഗ്യനാണ്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരും മത്സരിക്കാൻ യോഗ്യരാകില്ല. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന അഭിഭാഷകനും അയോഗ്യനാണ്. നേരത്തേ മത്സരിച്ച ശേഷം തിരഞ്ഞെടുപ്പു ചെലവു കണക്ക് സമർപ്പിച്ചിട്ടില്ലാത്തവർക്ക് കമ്മീഷൻ അയോഗ്യനാക്കുന്ന തീയതി മുതൽ അഞ്ചു വർഷക്കാലം ആ അയോഗ്യത നിലനിൽക്കും.
ശ്രദ്ധിക്കേണ്ട
മറ്റുള്ളവ
: അയോഗ്യത കണക്കാക്കുന്ന സമയം: അപേക്ഷ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതയ്ക്കും അയോഗ്യതയ്ക്കും കണക്കാക്കുക. വാർഡ് മത്സരം: ഒരാൾക്ക് തദ്ദേശ സ്ഥാപനത്തിന്റെ ഒരു വാർഡിലേക്കു മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡിലേക്കു മത്സരിച്ചാൽ എല്ലാ നാമനിർദ്ദേശ പത്രികകളും നിരസിക്കും.
ത്രിതല പഞ്ചായത്ത്: എന്നാൽ, ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്) മത്സരിക്കാം.
തീരുമാനമെടുക്കുന്നവർ: സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് ബന്ധപ്പെട്ട വരണാധികാരിമാർക്ക് അർദ്ധ നീതിന്യായ സ്വഭാവമുള്ള നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ട്.