സഞ്ചാരത്തിൽ തെളിയും, സമൃദ്ധിയുടെ പാതകൾ
വിനോദസഞ്ചാരം എന്നാൽ വെറും യാത്ര മാത്രമല്ല; ജനങ്ങൾക്കിടയിലുള്ള പാലമാണ്. ഉപജീവന മാർഗത്തിന്റെ ഉറവിടത്തിനൊപ്പം ലോകവുമായി നമ്മുടെ സംസ്കാരം പങ്കുവയ്ക്കുന്ന മാർഗം കൂടിയാണ് അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിനോദസഞ്ചാര ഗാഥ എങ്ങനെ പുനർനിർമിക്കപ്പെട്ടുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിനോദസഞ്ചാരം എന്നത് നേരത്തേ ഒരു പ്രത്യേക കാലയളവിൽ (സീസൺ) മാത്രമായിരുന്നു. ഇന്നാകട്ടെ, ആസൂത്രിതവും ഏവരെയും ഉൾക്കൊള്ളുന്നതും, ദേശീയ വികസനത്തിന്റെ സുസ്ഥിര ചാലകശക്തിയുമായി ആത് മാറിയിരിക്കുന്നു. ഈ മാറ്റം അളക്കപ്പെടുന്നത് കണക്കുകൾകൊണ്ടല്ല, അതു സ്പർശിച്ച ജീവിതങ്ങളിലാണ്. ഈ വർഷം ജൂണിൽ രാജ്യത്ത് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.65 ദശലക്ഷമാണ്. വിദേശത്തേക്കു പോയതാകട്ടെ, 8.44 ദശലക്ഷം പേരും. വിനോദസഞ്ചാരത്തിൽ നിന്നുള്ള വിദേശനാണ്യ വരുമാനം 51,532 കോടി രൂപയിലെത്തി. 2023–24 ൽ മാത്രം ഈ മേഖല ജി.ഡി.പിയിലേക്ക് സംഭാവനചെയ്തത് 15.73 ലക്ഷം കോടി രൂപയാണ്. അതായത്, സമ്പദ്വ്യവസ്ഥയുടെ അഞ്ചു ശതമാനത്തിലധികം! മാത്രമല്ല, 84 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തു. പുതിയ വിപണികൾ കണ്ടെത്തുന്ന കരകൗശല വിദഗ്ദ്ധർ, ഹോംസ്റ്റേകൾ തുറക്കുന്ന കുടുംബങ്ങൾ, ഗൈഡുകൾ, ഡ്രൈവർമാർ, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ് ഉയരുന്ന ഈ കണക്കുകൾക്കു പിന്നിൽ. വിനോദസഞ്ചാര മേഖലയുടെ വികസനം ദേശീയ മുൻഗണനയായി വർത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ബോദ്ധ്യമാണ് ഈ പുരോഗതിയുടെ കാതൽ. പുതിയ വിമാനത്താവളങ്ങൾ, ആധുനീകരിച്ച റെയിൽവേ, പുതുതായി നിർമ്മിച്ച ഹൈവേകൾ, ഉൾനാടൻ ജലപാതകൾ എന്നിവയിലൂടെ അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരക്ഷമതയും വികസിച്ചു. 'ഉഡാൻ" പദ്ധതി വിമാനയാത്രയെ ചെറുപട്ടണങ്ങളിലെ ജനങ്ങൾക്കും പ്രാപ്യമാക്കി. പൈതൃക കേന്ദ്രങ്ങളിലേക്കും തീർത്ഥാടന സർക്യൂട്ടുകളിലേക്കും എത്തുവാൻ സൗകര്യമൊരുക്കിയത് സാധാരണക്കാർക്കു കൂടി അത്തരം കേന്ദ്രങ്ങളിലേക്കുള്ള യാത്ര സാദ്ധ്യമാക്കുകയാണ് ചെയ്തത്.
സഞ്ചാരത്തിലെ
സുസ്ഥിരത
സ്വദേശ് ദർശൻ 2.0, പ്രസാദ് തുടങ്ങിയ പദ്ധതികൾ സുസ്ഥിരതയ്ക്കും സാംസ്കാരിക സമഗ്രതയ്ക്കും പ്രാധാന്യം നൽകുന്നു. ഇഷ്ടകേന്ദ്രങ്ങൾ പരിപാലിക്കുന്ന സ്ഥാപനങ്ങൾ ആവിഷ്കരിച്ച നടപടി ഗവണ്മെന്റിനെയും സ്വകാര്യ പങ്കാളികളെയും പ്രാദേശിക സമൂഹങ്ങളെയും ഒരുമിപ്പിക്കുന്നു. വിഭവങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യുന്നുണ്ടെന്നും ആനുകൂല്യങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഉറപ്പാക്കുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യ എങ്ങനെ സ്വയം അവതരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പുനർവിചിന്തനം ചെയ്തിട്ടുണ്ട്. നവീകരിച്ച ഇൻക്രെഡിബിൾ ഇന്ത്യ പോർട്ടൽ, ആഗോള യാത്രാ പ്ലാറ്റ്ഫോമുകളുമായുള്ള പങ്കാളിത്തം, ഡിജിറ്റൽ കഥപറച്ചിലിന്റെ പുതിയ രൂപങ്ങൾ എന്നിവ ഏറ്റവും ചെറിയ ഓപ്പറേറ്റർമാരായ ഗ്രാമീണ ആതിഥേയർ, ഹോംസ്റ്റേകൾ, സാംസ്കാരിക സംരംഭകർ എന്നിവർക്ക് ആഗോള പ്രേക്ഷകരിലേക്ക് എത്താൻ അവസരം നൽകി. സാങ്കേതികവിദ്യ എന്നത് വിപണി പിടിക്കുന്നതിനുള്ള ഉപകരണം മാത്രമല്ല, ഡാറ്റാ അധിഷ്ഠിത പരിപാലനത്തിലൂടെ ദുർബലമായ ഇടങ്ങളെ സംരക്ഷിക്കാനുള്ള ഉപാധി കൂടിയായി മാറി. എങ്കിലും, ഈ പരിവർത്തനത്തിന്റെ ഏറ്റവും സവിശേഷമായ മുഖമുദ്ര സുസ്ഥിരതയാണ്. വിശാലമായ ‘ലൈഫ്’ (പരിസ്ഥിതി സൗഹൃദ ജീവിതശൈലി) പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് Travel for LiFE എന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇത് വിനോദസഞ്ചാരത്തിൽത്തന്നെ പരിപാലനം എന്ന ആശയത്തെ ഉൾപ്പെടുത്തി. ഇന്ത്യയുടെ ജി-20 അധ്യക്ഷതയ്ക്കു കീഴിൽ, ആഗോള വിനോദസഞ്ചാരത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിപ്പിക്കുന്നതിനായി ഗോവ മാർഗരേഖ വികസിപ്പിച്ചെടുത്തു. ഹരിത വളർച്ച, കഴിവുകൾ, ഡിജിറ്റലൈസേഷൻ, MSME-കൾക്കുള്ള പിന്തുണ എന്നിവയെ ആഗോള ചർച്ചകളുടെ കേന്ദ്രത്തിൽ എത്തിച്ചു.
സാമ്പത്തിക
പരിഷ്കാരം
സാമ്പത്തിക പരിഷ്കാരങ്ങൾ ഈ ഘടനാപരമായ മാറ്റങ്ങൾക്ക് കരുത്തേകി. ഏറ്റവും പുതുതായി നടപ്പാക്കിയ പരിഷ്കാരം ആയിരം രൂപയ്ക്കും 7500 രൂപയ്ക്കുമിടയിൽ വിലയുള്ള ഹോട്ടൽ മുറികളുടെ ജി.എസ്.ടി അഞ്ചു ശതമാനമായി കുറച്ചത്) തീർത്ഥാടനങ്ങൾ, വാരാന്ത്യ യാത്രകൾ, ഗ്രാമപ്രദേശങ്ങളിലെ താമസം എന്നിവയിലൂടെ ഇടത്തരം വരുമാനക്കാരായ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയായിരുന്നു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുമ്പോൾ, അതിന്റെ വലിയ സ്വാധീനം വ്യക്തമാണ്. ചെലവു കുറഞ്ഞത് പ്രവേശനക്ഷമത വർദ്ധിപ്പിച്ചു. കൂടുതൽ സഞ്ചാരികൾ എന്നാൽ കൂടുതൽ ഹോട്ടലുകൾ, പ്രാദേശിക സേവനങ്ങൾക്കുള്ള കൂടുതൽ ആവശ്യകത, കരകൗശല വിദഗ്ദ്ധർക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ എന്നിങ്ങനെയാണ് അർത്ഥമാക്കുന്നത്.
പ്രധാനമന്ത്രി പറഞ്ഞതു പോലെ, ചെലവു കുറയുക എന്നത് കേവലം സാമ്പത്തിക ഉപാധി മാത്രമല്ല, ജനാധിപത്യപരമായ തത്വം കൂടിയാണ്. ഇത് യാത്രയെ ചുരുക്കം ചിലരുടെ കുത്തകയാക്കാതെ പലരുടെയും അവകാശമാക്കി മാറ്റുന്നു. എങ്കിലും നയം മാത്രം പോരാ എന്ന് പ്രധാനമന്ത്രി നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. പരിവർത്തനം സമൂഹത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ടാണ് പ്രാദേശിക യുവാക്കളെ ഗൈഡുകളായി പരിശീലിപ്പിക്കുന്നതും, പരിസ്ഥിതി സൗഹൃദ ആതിത്ഥ്യമര്യാദയെ പ്രോത്സാഹിപ്പിക്കുന്നതും, കരകൗശല വിദഗ്ദ്ധരെ വിശാലമായ വിപണികളിലെത്താൻ പിന്തുണയ്ക്കുന്നതുമൊക്കെ. ഈ കാഴ്ചപ്പാടിൽ വിനോദസഞ്ചാരം മുകളിൽ നിന്ന് അടിച്ചേല്പിക്കപ്പെടുന്നതല്ല; മറിച്ച്, ആരുടെ ജീവിതത്തെയാണോ അത് പ്രത്യക്ഷത്തിൽ രൂപപ്പെടുത്തുന്നത്, അവരുമായി ചേർന്ന് നിർമ്മിക്കപ്പെടുന്നതാണ്.
മുൻഗണന
മൂന്ന് അടിസ്ഥാന സൗകര്യ തടസങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൗർബല്യങ്ങൾ, ആധുനിക സഞ്ചാരികളുടെ വർദ്ധിച്ച പ്രതീക്ഷകൾ തുടങ്ങിയ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വെല്ലുവിളികളോട് പ്രതികരിക്കാനുള്ള ഉപകരണങ്ങൾ ഇന്ന് ഇന്ത്യയുടെ പക്കലുണ്ട്. മുന്നോട്ടു നോക്കുമ്പോൾ, മൂന്ന് മുൻഗണനകളാണ് നമ്മെ നയിക്കുക. സുസ്ഥിരത ആഴത്തിലാക്കുക, വളർച്ച എല്ലായ്പ്പോഴും പാരിസ്ഥിതിക ലാഭവിഹിതം നൽകുന്നുവെന്ന് ഉറപ്പാക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന MSME-കളിലും ഇടത്തരം വിപണി സംരംഭങ്ങളിലും നിക്ഷേപിച്ച് നേട്ടങ്ങൾ ജനാധിപത്യവൽക്കരിക്കുക എന്നിവയാണ് ഈ മുൻഗണനകൾ. സഞ്ചാര- സാമ്പത്തിക പ്രവാഹം വിവേകപൂർവം കൈകാര്യം ചെയ്യുന്നതിനും ആസ്തികൾ സംരക്ഷിക്കുന്നതിനും നാം ഭരണനിർവഹണവും ഡാറ്റയും ശക്തിപ്പെടുത്തുകയും വേണം.
സുസംഘടിതമായ നയം, ധനപരമായ വിവേകം, സാമൂഹ്യ ഇടപെടൽ എന്നിവ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ ഒത്തുചേരുമ്പോൾ പരിവർത്തനം യാഥാർത്ഥ്യമാകുന്നുവെന്ന് ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു. ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യുമെന്നും പ്രാദേശിക ഉപജീവന മാർഗങ്ങളെ പിന്തുണയ്ക്കുമെന്നും ഓരോ യാത്രാ പദ്ധതിയിലും വികസിത ഇന്ത്യ എന്ന വാഗ്ദാനം സജീവമായി നിലനിറുത്തുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. ശരിയായ രീതിയിൽ പരിപോഷിപ്പിക്കപ്പെടുന്ന വിനോദസഞ്ചാരം നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സ്തംഭം മാത്രമല്ല, തുറന്നതും അതിജീവനശേഷിയുള്ളതും അതിഥിസത്കാര പ്രിയവുമായ ഇന്ത്യയുടെ പൈതൃകസത്തയുടെ ജീവസുറ്റ സാക്ഷ്യപത്രവുമായിരിക്കും.