1.15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇൻസ്‌പെക്ടർ അറസ്റ്റിൽ
നാഗർകോവിൽ: കേസിൽ നിന്ന് രക്ഷപ്പെടുത്താൻ 1.15 ലക്ഷം രൂപ കൈകൂലി വാങ്ങിയ പൊലീസ് ഇൻസ്‌പെക്ടറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.നാഗർകോവിൽ നേഷമണി നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ അൻപ് പ്രകാശാണ് (58) അറസ്റ്റിലായത്.
രണ്ടുപേരെ മർദ്ദിച്ചതായി കാട്ടി ഹിന്ദു തമിഴർ പാർട്ടിയുടെ ജില്ലാദ്ധ്യക്ഷൻ രാജനെതിരെ
ആശാരിപ്പള്ളം പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.എന്നാൽ താൻ കുറ്റവിമുക്തനാണെന്ന് ചൂണ്ടികാട്ടി രാജൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.പി സ്റ്റാലിൻ, സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇൻസ്‌പെക്ടർ അൻപ് പ്രകാശിനെ ചുമതലപ്പെടുത്തി.
എന്നാൽ ഇയാൾ കേസിൽ നിന്ന് പേര് നീക്കം ചെയ്യാൻ രാജനോട് 5 ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. തുടർന്ന് ആദ്യം 50,000 രൂപയും പിന്നീട് 45,000 രൂപയും ഇയാൾക്ക് നൽകിയതായി രാജൻ പറയുന്നു. ബാക്കി തുകയും ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ രാജൻ ജില്ലാ വിജിലൻസ് ഡിവൈ.എസ്.പി ഹെലലിന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ പണം ഇയാളുടെ വീട്ടിലെത്തി കൈമാറുന്നതിനിടെ അൻപ് പ്രകാശ് അറസ്റ്റിലാവുകയായിരുന്നു.
മുൻപ് കളിയിക്കാവിള സ്റ്റേഷനിലായിരുന്നപ്പോൾ, മോഷണക്കേസിലെ പ്രതിയുടെ കൈയിൽ നിന്ന് 20 പവൻ തട്ടിയതായും ഇയാൾക്കെതിരെ പരാതിയുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, ബോധക്ഷയം വന്ന അൻപ് പ്രകാശിനെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.