എഐ ഉപയോഗിച്ച് സഹോദരിമാരുടെ അശ്ലീല വീഡിയോ, പണത്തിനായി വാട്‌സാപ്പിലൂടെ ഭീഷണി; 19കാരൻ ജീവനൊടുക്കി

Monday 27 October 2025 3:30 PM IST

ഫരീദാബാദ്: സഹോദരിമാർക്കൊപ്പമുള്ള അശ്ലീല എഐ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19കാരൻ ആത്മഹത്യ ചെയ്‌തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാഹുൽ ഭാരതിയാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ രണ്ടാഴ്‌ചയായി രാഹുൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പിതാവ് മനോജ് ഭാരതി പറഞ്ഞത്. ഒരാൾ ഫോൺ ഹാക്ക് ചെയ്‌തുവെന്നും എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും നിർമിക്കുകയും ചെയ്‌തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാഹുൽ കുറച്ച് ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിക്കാനോ മുറിക്ക് പുറത്ത് വരാനോ തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

സാഹിൽ എന്നയാളാണ് രാഹുലിന്റെയും സഹോദരിമാരുടെയും വീഡിയോ നിർമിച്ച് ഭീഷണിപ്പെടുത്തിയത്. അശ്ലീല ദൃശ്യങ്ങൾ അയച്ച് 20,000 രൂപ ആവശ്യപ്പെട്ട സാഹിലുമായി രാഹുൽ നടത്തിയ ചാറ്റ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ നിരവധി തവണ ഓഡിയോ വീഡിയോ കോളുകൾ നടത്തിയതായും അന്വേഷണ സംഘത്തിന് വ്യക്തമായി. തന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ട് സാഹിൽ രാഹുലിന് ഒരു ലൊക്കേഷൻ അയച്ച് കൊടുക്കുകയും ചെയ്‌തിരുന്നു. പണം നൽകിയില്ലെങ്കിൽ എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് സഹിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. മരണത്തിലേക്ക് നയിക്കുന്ന രീതിയിലായിരുന്നു സാഹിലിന്റെ ചാറ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ശനിയാഴ്‌ച വൈകിച്ച് ഏഴ് മണിയോടെയാണ് രാഹുൽ ചില ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്തത്. ഉടൻതന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാൾ മകനെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി മനോജ് ഭാരതി പറഞ്ഞു. ബന്ധുവായ നീരജ് ഭാരതി എന്നയാൾക്കും ഇതിൽ പങ്കുണ്ടെന്ന് രാഹുലിന്റെ കുടുംബം ആരോപിച്ചു.