ഭക്തർക്ക് മലിനജലം, മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിർമ്മിച്ചതായി ആരോപണം

Monday 27 October 2025 5:21 PM IST

ന്യൂഡൽഹി: ഛഠ് പൂജയിൽ സ്‌നാനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി വ്യാജ യമുനാനദി നിർമ്മിച്ചതായി ആരോപണം. ആം ആദ്‌മി പാർട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആരോപിച്ചത്.

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി യമുനയോട് ചേർന്ന് പ്രത്യേകം കുളം നിർമ്മിച്ചുവെന്നും ശുദ്ധീകരിച്ച വെള്ളം പുറത്തുനിന്ന് കൊണ്ടുവന്ന് ഇതിൽ നിറച്ചെന്നുമാണ് ആരോപണം. 'ബീഹാറിൽ അധികാരം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിൽ ഡൽഹിയിലെ ലക്ഷക്കണക്കിന് പൂർവാഞ്ചലികളുടെ ജീവിതം കൊണ്ടാണ് ബിജെപി കളിക്കുന്നത്. മലിനമായ നദിയിൽ ഭക്തർക്ക് നിൽക്കേണ്ടി വരുമ്പോൾ പ്രധാനമന്ത്രി മോദിക്കായി വാസുദേവ് ​​ഘട്ടിൽ ഫിൽട്ടർ ചെയ്ത വെള്ളം നിറച്ച വ്യാജ യമുന ഘട്ട് നിർമ്മിച്ചിരിക്കുന്നു.

യഥാർത്ഥ നദീജലം പുതിയ കുളത്തിൽ കലരാതിരിക്കാൻ പ്രത്യേക മതിൽക്കെട്ടുകളും നിർമിച്ചിട്ടുണ്ട്. നദിയോട് ചേർന്ന് പുതിയ പടിക്കെട്ടുകളും തയ്യാറാക്കി. മാലിന്യപ്രശ്‌നത്താൻ ഉപയോഗശൂന്യമായ നിലയിലാണ് യമുനാ നദിയിപ്പോൾ. ഡൽഹിയിൽ കുടിവെള്ളം നൽകുന്ന വസീറാബാദിലെ ജലശുദ്ധീകരണ പ്ളാന്റിൽ നിന്ന് ഇവിടേയ്ക്ക് ശുചീകരിച്ച വെള്ളമെത്തിച്ചു. ബിജെപി ഭക്തരെ വിഡ്ഢികളാക്കുകയാണ്' - എഎപി നേതാവ് ആരോപിച്ചു. നാളെ ഛഠ് പൂജയ്ക്കായി പ്രധാനമന്ത്രി എത്താനിരിക്കെയാണ് ആരോപണം ഉയരുന്നത്.

അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നാണ് ബിജെപിയുടെ ആരോപണം. ഉത്സവാഘോഷങ്ങൾക്ക് മുന്നോടിയായുള്ള യമുനാ ശുചീകരണത്തെയാണ് എഎപി എതിർക്കുന്നതെന്നും ബിജെപി പറഞ്ഞു.