പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ , മുടക്കുന്നവരുടെ കൂടെയല്ല, മുഖ്യമന്ത്രിയുടെ വിമർശനം സിപിഐയെ ലക്ഷ്യമിട്ട് ?
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സി.പി.ഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര വയലാർ വാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വി.എസ്. വേർപിരിഞ്ഞ അവസരമാണിതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നാം സ്വയംഭൂവായി എത്തിയത് അല്ല. അതിനു പിന്നിൽ പുന്നപ്ര വയലാർ സമരം പോലുള്ള ത്യാഗങ്ങൾ ഉണ്ട്. ക്രൂരമായ അടിച്ചമർത്തലുകൾ ഉണ്ട്. കേരളം രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുത്. നവോത്ഥാനം വഹിച്ച പങ്ക് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനത്തിന് പിന്തുടർച്ച ഉണ്ടായി. അത് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇ എം എസ് സർക്കാരാണ്. സ്‌കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. ഏതൊരു കുട്ടിക്കും നടന്ന് എത്താവുന്ന ദൂരത്ത് സ്‌കൂളുകൾ ഉണ്ട് ഇപ്പോൾ. അത് നാടിന് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. 1957ലെ ഇ/എം.എസ് സർക്കാർ പൊലീസ് നയം അഴിച്ചുപണിതു. പൊലിസ് നവീകരണം ആരംഭിച്ചു. കേരളത്തെ മാറ്റി മറിക്കാൻ ഇത്തരത്തിൽ ഉള്ള നടപടികൾ സഹായിച്ചു. അത്തരത്തിൽ ഒരു ഘട്ടത്തിൽ ആണ് നാം ഇപ്പോൾ. 2006 മുതൽ 11 വരെ എൽഡിഎഫ് സർക്കാർ ആയിരുന്നു. അതിനു ശേഷം കേരളത്തിലെ ഒടുവിലത്തെ യു.ഡി.എഫ് സർക്കാർ വന്നു. എൽ.ഡി.എഫ് സർക്കാർ കേരളത്തെ വലിയ തോതിൽ മുന്നോട്ടു നയിച്ചു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എല്ലാം തകരുന്ന കാഴ്ചയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.