രോഗിയുടെ പിതാവിനെ തല്ലി ഡോക്ടർ, കാര്യം തിരക്കാനെത്തിയ സുരക്ഷാ ജീവനക്കാരനും കണക്കിന് കിട്ടി
അഹമ്മദാബാദ് : മകളെ ചികിത്സിക്കാത്തതിന് ചോദ്യം ചെയ്ത പിതാവിന് വനിതാ ഡോക്ടറുടെ മർദനം. അഹമ്മദാബാദിലെ സോളാ സിവിൽ ആശുപത്രിയിലായിരുന്നു സംഭവം. ആശിക് ഹരിഭായ് ചാവ്ഡ എന്നയാൾക്കാണ് മർദനമേറ്റത്. ഇരുവരും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
മൊബൈലിൽ വീഡിയോ റെക്കാഡ് ചെയ്യുന്നത് കണ്ടതോടെയാണ് ഡോക്ടർ പ്രകോപിതയായത്. റെക്കാഡിംഗ് നിർത്താൻ ആവശ്യപ്പെട്ട് ചാവ്ഡയെ ഡോക്ടർ തല്ലുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. "മൊബൈൽ മാറ്റി വയ്ക്കൂ" എന്ന് ഡോക്ടർ ദേഷ്യപ്പെട്ട് ചോദിക്കുമ്പോൾ, എന്തിനാണ് മാറ്റി വയ്ക്കുന്നതെന്ന് ചാവ്ഡ തിരിച്ച് ചോദിക്കുന്നുണ്ട്. ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിനിടെ സെക്യൂരിറ്റി ഇടപെടാൻ ശ്രമിക്കുമ്പോൾ ഡോക്ടർ അയാളോടും ശബ്ദം ഉയർത്തി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം.
ചാവ്ഡ തന്നോട് മോശമായി പെരുമാറിയതു കൊണ്ടാണ് താൻ കുട്ടിയെ ചികിത്സിക്കാത്തതെന്ന് ഡോക്ടർ പറഞ്ഞത്. താൻ എന്ത് മോശം പ്രവൃത്തിയാണ് ചെയ്‌തതെന്ന് ചാവ്ഡ ചോദിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഡോക്ടറുടെ പ്രവൃത്തിയെ ഒരേസമയം ന്യായീകരിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
"ഇതുപോലൊരു സംഭവം ഇനി ആവർത്തിക്കരുത്. ഡോക്ടർക്കെതിരെ നടപടിയെടുക്കണം, ഇങ്ങനെയുള്ളവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം" ഒരാൾ കമന്റു ചെയ്തു. 'എന്താണ് സംഭവിച്ചതെന്ന് വീഡിയോയിൽ മുഴുവനായിട്ട് കാണിച്ചിട്ടില്ല. ഒരു ഭാഗം മാത്രം കേട്ട് ഒരാളെ വിധിക്കാൻ കഴിയില്ല.'എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം ഡോക്ടർക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അഹമ്മദാബാദ് പൊലീസ് വ്യക്തമാക്കുന്നത്.