അദിതിയുടെ അമ്മയുടെ മരണത്തിലും ദുരൂഹത, ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംശയവുമായി നാട്ടുകാർ

Thursday 30 October 2025 1:02 PM IST

കോഴിക്കോട്: ആറ് വയസുകാരി അദിതിയുടെ മരണത്തിൽ അച്ഛനും രണ്ടാനമ്മയ്‌ക്കും ഹൈക്കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി നാട്ടുകാർ. കുട്ടി അതിക്രൂര പീഡനമാണ് നേരിട്ടത്. ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നതായും അവർ പറഞ്ഞു. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ട്. പ്രതികൾ ഒരുകാലത്തും പുറത്തിറങ്ങരുതെന്നും കുട്ടിയുടെ അമ്മയുടെ മരണത്തിലും ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

ആറ് വയസുകാരി അദിതി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് ‌ഹൈക്കോടതി വിധിച്ചത്. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഇരുവർക്കുമെതിരെ ഹൈക്കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി തള്ളുകയായിരുന്നു.

വിചാരണക്കോടതി പ്രതികളെ യഥാക്രമം രണ്ടുംമൂന്നും വർഷ തടവിനാണ് ശിക്ഷിച്ചത്. ഇതിനെതിരെ സർക്കാരാണ് അപ്പീൽ നൽകിയത്. പെൺകുട്ടിയുടെ സഹോദരന്റെ മൊഴി പരിഗണിക്കുമ്പോൾ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുണ്ടെന്നും ഹൈക്കോടതി വിലയിരുത്തുകയായിരുന്നു. ജസ്റ്റിസുമാരായ വി രാജാവിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

2013 ഏപ്രിൽ 29നാണ് തിരുവമ്പാടി തട്ടേക്കാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹത്തിലെ മകൾ അദിതി ക്രൂരമായി കൊല്ലപ്പെടുന്നത്. പത്തുവയസുകാരനായ ഒരു മകനും ഈ ബന്ധത്തിലുണ്ട്. ആദ്യഭാര്യ റോഡപകടത്തിൽ മരിച്ചതോടെ 2011ൽ റംല ബീഗത്തെ (ദേവിക അന്തർജനം) വിവാഹം കഴിച്ചത്. ആദ്യഭാര്യയുടെ മരണം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴായിരുന്നു വിവാഹം. ആൾമാറാട്ടം നടത്തി മാലകവർന്നകേസിലെ പ്രതിയാണ് ദേവിക.

രണ്ടുകുട്ടികളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്രൂരപീഡനമാണ് ദേവിക നടത്തിയത്. ഭക്ഷണംപോലും നൽകാതെ കഠിനമായ ജോലികൾ ചെയ്യിക്കുകയും അദിതിയുടെ സ്വകാര്യഭാഗങ്ങളിൽ തിളച്ചവെള്ളമൊഴിക്കുകയും ചെയ്തു. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റെങ്കിലും ചികിത്സ നൽകാൻ പോലും അവർ കൂട്ടാക്കിയില്ല. തുടർന്നാണ് കുട്ടി മരിച്ചത്.