ആനമതിലിൽ സ്റ്റേ നീക്കി ഹൈക്കോടതി; പുനർനിർമ്മാണത്തിന് ഇനി തടസമില്ല

Thursday 30 October 2025 9:45 PM IST

കണ്ണൂർ: സമയബന്ധിതമായി ആനമതിൽ നിർമ്മാണം പൂർത്തിയാക്കാത്തതിന്റെ പേരിൽ കരാറിൽ നിന്നും ഒഴിവാക്കിയതിനെതിരെ കാസർകോട് സ്വദേശി ബി.റിയാസ് നൽകിയ ഹരജിപ്രകാരമുള്ള സ്റ്റേ നീക്കി ഹൈക്കോടതി. ഇതോടെ പുതിയ കരാറുകാരന് സൈറ്റ് കൈമാറി അടുത്ത മാസത്തോടെ നിർമ്മാണം പുനരാരംഭിക്കാൻ സാധിക്കും.

2019 ജനുവരി ആറിന് അന്നത്തെ മന്ത്രി എ.കെ. ബാലനാണ് ആനമതിൽ പദ്ധതി പ്രഖ്യാപിച്ചത്. കാട്ടാന ആക്രമണത്തിൽ ജീവാപായം ഉണ്ടായതോടെ 2023ൽ പദ്ധതിക്ക് ജീവൻ വച്ചു.2023 സെപ്തംബർ മുതൽ രണ്ടുവർഷത്തേക്ക് 9.899 കിലോമീറ്റർ ദൂരം ആനമതിൽ നിർമ്മിക്കാൻ കരാറാക്കുകയായിരുന്നു.എന്നാൽ കരാർ നൽകി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്.തുടർന്നാണ് കരാറുകാരനെ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.

പത്തുവർഷത്തിനിടെ പതിനാലു പേരാണ് ആറളം മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ദമ്പതികളെ കാട്ടാന കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധം രൂക്ഷമായി.തുടർന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്ത സർവകക്ഷിയോഗം അടിയന്തിരപ്രധാന്യത്തോടെ ആനമതിൽ പൂർത്തിയാക്കാൻ തീരുമാനമെടുത്തെങ്കിലും കരാറുകാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചതുമൂലം പുതിയ കരാറുകാരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കരാർ റദ്ദ് ചെയ്ത് അവശേഷിച്ച 6 കിലോമീറ്റർ ദൂരം 29 കോടി രൂപയ്ക്ക് റീടെൻഡർ വിളിച്ചെങ്കിലും പഴയ കരാറുകാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചത് നിർമ്മാണത്തിന് തടസമായി. ടെൻഡർ തുകയുടെ എട്ട് ശതമാനം കുറവിൽ ഹിൽട്രാക് കൺസ്ട്രക്ഷനാണ് കരാർ നേടിയത്.

25.17 കോടിയുടെ വിള നാശം ഈ വർഷം ജനുവരി മുതൽ ജൂലായ് വരെ മാത്രം 25.17 കോടിയുടെ വിള നാശമാണുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 189 തെങ്ങുകൾ നശിപ്പിക്കപ്പെട്ടു. ഫാമിൽ ഇതുവരെ കായ്ഫലമുള്ള 5,000ത്തിലധികം തെങ്ങുകളാണ് നശിപ്പിക്കപ്പെട്ടത്. ആറുവർഷത്തിനിടെ 12,000 തെങ്ങുകളാണ് കാട്ടാനകൾ തകർത്തത്. ഫാമിലെ തെങ്ങുകൃഷിയുടെ മൂന്നിൽ രണ്ട് ഭാഗവും ആനക്കൂട്ടം ഇല്ലാതാക്കി. കാപ്പി, കൊക്കോ, കുരുമുളക്, കമുക് എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മഞ്ഞൾക്കൃഷിയും ആനകൾ നശിപ്പിക്കാൻ തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

ഫാമിൽ തമ്പടിച്ച് പത്തോളം ആനകൾ

നിലവിൽ ആറളം ഫാം കാർഷിക ഫാമിൽ മാത്രം പത്തിലധികം ആനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.പുനരധിവാസ മേഖലിലെ പൊന്തക്കാടുകളിലുമായാണ് ഇവയുള്ളത്.ആധിവാസി പുനരധിവാസ മിഷന്റെ നേതൃത്വത്തിൽ കാടുവെട്ടി തെളിക്കൽ പ്രവൃത്തി നടന്നു വരികയാണ്.കോട്ടപ്പാറ,താളിപ്പാറ ഭാഗങ്ങളിൽ കാടുവെട്ടൽ പൂർത്തിയാകുന്നതോടെ ആനയെ തുരത്താനുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും.വനത്തിലേക്ക് തുരത്തിയ ആനകൾ പൂക്കുണ്ട് വഴി തിരികെ പുനരധിവാസ മേഖലയിലേക്ക് കടക്കുന്നതാണ് ദൗത്യം പരാജയപ്പെടുന്നതിന് കാരണ..പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെയുള്ള മൂന്നരകിലോമീറ്റർ ഭാഗത്തു കൂടിയാണ് ആന തിരികെയെത്തുന്നത്.ഇവിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കാൻ അനർട്ടിന്റെ സഹായത്തോടെ ടെൻഡ‌ർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.കക്കുവാ മുതൽ പരിപ്പ് തോടു വരെയുള്ള ഭാഗങ്ങളിൽ കാട്ടാനയുടെ സാന്നിദ്ധ്യം വലിയ ആശങ്ക പരത്തുകയാണ്.